
വാഷിംഗ്ടൺ/ടെൽ അവീവ്: ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ഇറാനും വെടിനിർത്തൽ ധാരണ ലംഘിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ്റെ മുകളിൽ ഇനി ബോംബുകൾ വർഷിക്കരുതെന്നും പൈലറ്റുമാരെ തിരിച്ചുവിളിക്കാനും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വെടിനിർത്തൽ ധാരണ അംഗീകരിച്ചതിന് പിന്നാലെ ഇറാൻ ആക്രമണം നടത്തിയതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാന് തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ട്രംപ് ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
ഇതിനിടെ വെടിനിർത്തൽ ലംഘിച്ചുകൊണ്ടുള്ള ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ തെഹ്റാനിലെ റഡാർ സംവിധാനം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപുമായി ആശയവിനിമയം നടത്തിയിരുന്നെന്നും തുടർ ആക്രമണത്തിൽ നിന്നും വിട്ടുനിൽക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. യുദ്ധലക്ഷ്യങ്ങൾ നേടിയെന്ന് ചൂണ്ടിക്കാണിച്ച് ഫോണിലൂടെ ട്രംപ് ഇസ്രയേലിനെ അഭിനന്ദിച്ചെന്നും വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ ട്രംപിൻ്റെ പ്രസ്താവന പുറത്ത് വന്നതിന് ശേഷവും ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാർ സംവിധാനം ഇറാൻ ആക്രമിച്ചെന്ന് അൽ സുമരിയ ടി വി നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായിരുന്നു. ബലാദിൽ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലും ഇറാൻ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും എക്‌സിൽ കുറിച്ചിരുന്നു. അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വീണ്ടും ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി അരഗ്ചി രംഗത്തെത്തിയത്.
എന്നാൽ പിന്നീട് വെടിനിർത്തൽ പ്രഖ്യാപനം അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും അനുകൂലമായ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ ഇറാൻ വെടിനിർത്തൽ ലംഘിച്ചതായും ഇസ്രയേലിൽ അക്രമണം നടത്തിയതും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഇസ്രയേൽ ഇറാനെ ആക്രമിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇരുരാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടത്.
Content Highlights: Israeli PM refraining ‘from further strikes’ on Iran after call with Trump