ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ നടന്നത് നിയമാനുസൃത ആക്രമണം; നിലപാട് അറിയിച്ച് ഇറാൻ

ഖത്തർ അമീറുമായി ഇറാൻ പ്രസിഡൻ്റ് ഫോണിൽ സംസാരിച്ചു

dot image

ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളമായ അൽ-ഉദെയ്ദിൽ നടത്തിയ മിസൈൽ ആക്രമണം യുഎൻ ചാർ‌ട്ടർ 51 പ്രകാരമുള്ള നിയമാനുസൃതമായ പ്രതികരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാൻ്റെ പരമാധികാരത്തിന് എതിരായ അമേരിക്കയുടെ പ്രകോപനമില്ലാതെയുള്ള ആക്രമണത്തിനെതിരെയാണ് ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ നടന്ന മിസൈൽ ആക്രമണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് ഇസ്മായിൽ ബഗായി എക്സിൽ കുറിച്ചത്. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ ഇറാൻ വിലമതിക്കുന്നുവെന്ന് വ്യക്തമാക്കിയ ഇസ്മായിൽ ബ​ഗായി അമേരിക്ക പ്രദേശത്ത് വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പും നൽകി.

ഇതിനിടെ അൽ-ഉദെയ്ദിൽ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി അപലപിച്ചു. ലെബനൻ പ്രധാനമന്ത്രി നവാഫ് സലാമിനൊപ്പം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖത്തർ പ്രധാനമന്ത്രി. അം​ഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ഇറാൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്ന് അൽ-ഉദെയ്ദ് ആക്രമണത്തെ ചൂണ്ടിക്കാണിച്ച് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിനെതിരെ നടന്ന ആക്രമണം അം​ഗീകരിക്കാൻ കഴിയാത്തതാണ്. പ്രത്യേകിച്ചും സംഘർഷത്തിന്റെ തീവ്രത ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകൾക്ക് ഖത്തർ‌ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ. ഒരു അയൽരാജ്യത്ത് നിന്നും അപ്രതീക്ഷിത നീക്കമായിരുന്നു നടന്നതെന്നും ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പ്രതികരച്ചു. ഖത്തറി സൈന്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒന്നൊഴികെ ഇറാൻ്റെ മിസൈലുകളെല്ലാം വെടിവെച്ചിട്ടെന്നും ഖത്തറിൻ്റെ പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ശേഷിയുള്ള രാജ്യമാണ് ഖത്തറെന്ന് ഇതിലൂടെ തെളിഞ്ഞെന്നും ആക്രമണത്തിൽ രാജ്യം ഒരുമിച്ച് നിന്നെന്നും ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി വ്യക്തമാക്കി.

ഇറാൻ പ്രസിഡൻ്റും ഖത്തറിൻ്റെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സംസാരിച്ചെന്നും ഖത്തറിൻ്റെ പ്രധാനമന്ത്രി വ്യക്തമാക്കി. ഇറാനിയൻ പ്രസിഡൻ്റ് മഷൂദ് പെസഷ്കിയാൻ ഖത്തർ അമീറിനെ ഫോണിൽ വിളിക്കുകയായിരുന്നു. ഖത്തർ നല്ല അയൽബന്ധത്തിൻ്റെ തത്വങ്ങളാണ് എക്കാലത്തും ഉയർത്തിപിടിച്ചിരിക്കുന്നതെന്നും ഇറാനിൽ നിന്നും ഇത്രയും ശത്രുതാപരമായി നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖത്തർ അമീർ ഇറാനിയൻ പ്രസിഡൻ്റിനെ അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അൽ-ഉദെയ്ദ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷൻ ബഷാരത്ത് അൽ-ഫത്ത് എന്നായിരുന്നു ഇറാൻ പേര് നൽകിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുമുൻപ് ഖത്തർ വ്യോമാതിർത്തി അടച്ചിരുന്നു.

Content Highlights: Qatari PM repeats condemnation of Iranian attack on Al Udeid

dot image
To advertise here,contact us
dot image