അമേരിക്കയുടെ കൊമ്പ് തകർത്തുവെന്ന് ഇറാനിയൻ വൈസ് പ്രസിഡൻ്റ്; വിജയം ആഘോഷിച്ച് ഇറാനിയൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ

ഇസ്രയേൽ എത്രകാലം മാനിക്കുന്നുവോ അത്രയും കാലം ഇറാനും ഇസ്രയേലുമായുള്ള വെടിനിർത്തലിനെ മാനിക്കുമെന്ന് ഇറാനിയൻ പ്രസിഡ‍ൻ്റ് വ്യക്തമാക്കി

dot image

തെഹ്റാൻ: ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആശയക്കുഴപ്പത്തിനിടയിലും വിജയം ആഘോഷിച്ച് ഇറാൻ. ഇറാനിയൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരാണ് ഇറാൻ വിജയം കുറിച്ചുവെന്ന നിലയിലുള്ള പ്രതികരണങ്ങളുമായി രം​ഗത്ത് വന്നിരിക്കുന്നത്. മേഖലയിൽ അമേരിക്കയുടെയും പടിഞ്ഞാറിൻ്റെയും കൊമ്പ് തകർത്തു എന്നും ഇറാൻ്റെ ശക്തി അവർക്ക് കാണിച്ചു കൊടുത്തു എന്നുമാണ് വിജയം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നായിരുന്നു ഇറാനിയൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫിൻ്റെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതിയെ ആർക്കും "പിഴുതെറിയാൻ" കഴിയില്ലെന്ന് മറ്റുള്ളവർ അറിയണമെന്നായിരുന്നു ഇറാന്റെ അറ്റോമിക് എനർജി ഓർഗനൈസേഷന്റെ വക്താവ് ബെഹ്‌റൂസ് കമാൽവണ്ടി ഇറാനിയൻ ടെലിവിഷനോട് പ്രതികരിച്ചത്. നമ്മുടെ കൈവശമുള്ള ശേഷിയും കഴിവുകളും കണക്കിലെടുക്കുമ്പോൾ ആണവ വ്യവസായം നിലനിൽക്കണം, അത് നിർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ഇതിനിടെ ഇസ്രയേൽ ആദ്യം ആക്രമണം തുടങ്ങിവെയ്ക്കാതെ ഇറാൻ ആക്രമണത്തിന് തുനിയില്ലെന്ന് ഇറാനിയൻ പ്രസി‍ഡൻ്റ് മഷൂദ് പൊസെഷ്കിയാൻ വ്യക്തമാക്കി. ഇസ്രയേൽ എത്രകാലം മാനിക്കുന്നുവോ അത്രയും കാലം ഇറാനും ഇസ്രയേലുമായുള്ള വെടിനിർത്തലിനെ മാനിക്കുമെന്ന് ഇറാനിയൻ പ്രസിഡ‍ൻ്റ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ചർച്ചകൾ നടക്കുമ്പോൾ ഇറാനിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ സൈനിക കേന്ദ്രങ്ങളിൽ ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്ന് ഒരു യൂറോപ്യൻ രാജ്യക്കാരനെ ഇറാൻ അറസ്റ്റ് ചെയ്തതായി ഇറാനിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്​ഗൻ പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് സമീപത്ത് നിന്ന് സംശയകരമായ സാഹചര്യത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയതെന്ന് ആരോപിച്ച് നിരവധി ആളുകളെ ഇറാനിൽ അറസ്റ്റ് ചെയ്യുകയും പലരെയും വധശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പടിഞ്ഞാറൻ ഹംദാൻ പ്രവിശ്യയിൽ ആറോളം പേരെ ഇസ്രയേലിൻ്റെ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇന്ന് അറസ്റ്റ് ചെയ്തതായി നേരത്തെ ഇറാനിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നയതന്ത്രപരിഹാരത്തിന് ശ്രമിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇറാഖ് വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. ടെല​ഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിലായിരുന്നു ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. മധ്യസ്ഥ നീക്കങ്ങൾക്കും നയതന്ത്ര ഇടപെടലിനും സഹോദര രാജ്യമായ ഖത്തറിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് ഖത്തർ നൽകിയ സംഭാവന ചൂണ്ടിക്കാണിച്ചാണ് അഭിനന്ദനം. പ്രദേശത്തിൻ്റെ സ്ഥിരതയ്ക്കായുള്ള പിന്തുണയുടെ പങ്ക് ഇതിലൂടെ ഖത്തർ പ്രതിഫലിപ്പിച്ചുവെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ ട്രംപിൻ്റെ പ്രസ്താവന പുറത്ത് വന്നതിന് ശേഷവും ഇസ്രയേൽ ആക്രമണം തുട‍ർന്നിരുന്നു. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാർ സംവിധാനം ഇറാൻ ആക്രമിച്ചെന്ന് അൽ സുമരിയ ടി വി നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായിരുന്നു. ബലാദിൽ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാർത്താ ഏജൻസി റിപ്പോ‍ർട്ട് ചെയ്തു. ഇസ്രയേലിലും ഇറാൻ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും എക്‌സിൽ കുറിച്ചിരുന്നു. അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വീണ്ടും ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി അരാഗ്ചി രംഗത്തെത്തിയത്.

എന്നാൽ പിന്നീട് വെടിനി‍ർ‌ത്തൽ പ്രഖ്യാപനം അം​ഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയിരുന്നു. വെടിനിർ‌ത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും അനുകൂലമായ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ ഇറാൻ വെടിനിർ‌ത്തൽ ലംഘിച്ചതായും ഇസ്രയേലിൽ അക്രമണം നടത്തിയതും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഇസ്രയേൽ ഇറാനെ ആക്രമിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇരുരാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോ‍ർട്ടുകൾക്കിടെയാണ് വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടത്.

Content Highlights: Iranian officials celebrate ceasefire ‘victory’ over Israel and America

dot image
To advertise here,contact us
dot image