'വെൽക്കം ഹോം,ബോയ്‌സ്'; ഇറാനെ ആക്രമിച്ച ബി-2 ബോംബർ വിമാനം തിരിച്ചെത്തിയ വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്

ഇറാനിലേക്ക് പറന്നതിന് ശേഷം 36 മണിക്കൂറുകള്‍ കഴിഞ്ഞാണ് ബി-2 ബോംബറുകള്‍ തിരിച്ചെത്തിയത്

dot image

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷം മിസൗരിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ തിരിച്ചെത്തിയ ബി-2 ബോംബര്‍ വിമാനത്തിന്റെ വീഡിയോ പങ്കുവെച്ച് അമേരിക്ക. ഇറാനിലേക്ക് പറന്നതിന് ശേഷം 36 മണിക്കൂറുകള്‍ കഴിഞ്ഞാണ് ബി-2 ബോംബറുകള്‍ തിരിച്ചെത്തിയത്. വൈറ്റ്ഹൗസാണ് ബോംബറുകള്‍ തിരിച്ചെത്തിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലോകം അറിയുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യത്തിന്റെ ശക്തിയായ അമേരിക്കന്‍ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടേയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനം ഇറങ്ങുന്നതിന്റെ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. 'വെല്‍ക്കം ഹോം, ബോയ്‌സ്' എന്ന ക്യാപ്ഷനോടെ പെന്റഗണും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അത്യാധുനിക വ്യോമ പ്രതിരോധ മേഖലകളില്‍ പ്രവേശിക്കാനും ഇറാന്റെ ആണവ ഗവേഷണ കേന്ദ്രങ്ങള്‍ പോലെയുള്ള സംവിധാനങ്ങളിലേക്ക് പ്രവേശിക്കാനും ശേഷിയുള്ള സംവിധാനമാണ് ബി-2വിന്റെത്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയ സൈനിക വിമാനമാണ് ബി-2 ബോംബറുകള്‍. ഏകദേശം 2.1 ബില്യണ്‍ ഡോളറാണ് ഓരോ ബോംബറുകളുടെയും വില വരുന്നത്. 16 ബി83 ആണവ ബോംബുകള്‍ ഉള്‍ക്കൊള്ളാന്‍ ഇതിന് സാധിക്കും.

ഇന്നലെ ഇറാന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നല്‍കിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക നേരത്തെ തന്നെ അറിയിച്ചിരുന്നു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തുകയായിരുന്നു. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു.

Content Highlights: White House shared video returning B-2 Bomber plane to US

dot image
To advertise here,contact us
dot image