ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ലോകം ഗാസയെ മറക്കരുത്: മാര്‍പ്പാപ്പ

ഗാസയില്‍ മതിയായ മാനുഷിക പിന്തുണയുടെ ആവശ്യകത അടിയന്തരഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും മാർപ്പാപ്പ

dot image

വത്തിക്കാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുകയും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളികളാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗാസയ്ക്ക് വേണ്ടി സ്വരമുയര്‍ത്തി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. സംഘര്‍ഷത്തിനിടെ ലോകം ഗാസയെ മറക്കരുതെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗാസയിലേയും മറ്റ് പ്രദേശങ്ങളിലേയും ജനതയുടെ ദൈനംദിന പ്രശ്‌നങ്ങള്‍ വിസ്മൃതിയിലേക്ക് നീങ്ങുകയാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഗാസയില്‍ മതിയായ മാനുഷിക പിന്തുണയുടെ ആവശ്യകത അടിയന്തരഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും ആഴ്ച പ്രാര്‍ത്ഥനയില്‍ മാര്‍പ്പാപ്പ പറഞ്ഞു. പലസ്തീനെതിരായ ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ഇസ്രയേല്‍ ഇറാനെതിരെയും ആക്രമണം നടത്തുന്നത്.

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കകൂടി പങ്കാളികളായതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഇറാനെതിരെ ഇന്ന് പുലര്‍ച്ചെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനെതിരെ ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പിന്നീട് വിശദീകരിച്ചു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നും വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തിയെന്നും അമേരിക്ക അവകാശപ്പെട്ടു. ഇസ്ഫഹാനിലും സമാന രീതിയില്‍ ആക്രമണം നടത്തി. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2 വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക പറഞ്ഞു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഇരുപത് മിനിറ്റുകൊണ്ട് വ്യോമാതിര്‍ത്തി കടന്നതായും അമേരിക്ക വ്യക്തമാക്കി.

അമേരിക്കയുടെ നടപടിക്കെതിരെ ലോകരാജ്യങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കയ്‌ക്കെതിരെ ചൈന, റഷ്യ, പാകിസ്താന്‍, ക്യൂബ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ അടക്കം രംഗത്തുവന്നിരുന്നു. അമേരിക്ക നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം എന്നായിരുന്നു ചൈനയും റഷ്യയും പാകിസ്താനും അഭിപ്രായപ്പെട്ടത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പിലാക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്നായിരുന്നു ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പറഞ്ഞത്. അമേരിക്കയുടെ നടപടി ആശങ്കപ്പെടുത്തുന്നത് എന്നായിരുന്നു സ്‌പെയിന്‍ പ്രതികരിച്ചത്. അമേരിക്കയുടെ ഇടപെടലിനെ രൂക്ഷഭാഷയിലായിരുന്നു അറബ് രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചത്. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Content Highlights-

Pope urges world not to forget Gaza’s need for humanitarian aid

dot image
To advertise here,contact us
dot image