
ടെൽഅവീവ്/തെഹ്റാൻ: ആറാം ദിനവും പശ്ചിമേഷ്യ സംഘർഷഭൂമി. തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ ഫത്താ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമിച്ചു എന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദ ഓപ്പണർ എന്ന് അർത്ഥം വരുന്ന ഫത്ത മിസൈലുകൾ ഇറാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പർസോണിക് മിസൈലാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാൽ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാൻ കഴിയില്ലെന്നാണ് ഐആർജിസി എയ്‌റോസ്‌പേസ് മേധാവി അമീർ അലി ഹാജിസാദെ അഭിപ്രായപ്പെടുന്നത്. ആക്രമണം ചെറുത്ത് നിൽക്കാനുളള ശ്രമത്തിലാണ് ഇസ്രേയേൽ. പശ്ചിമേഷ്യയിലേക്ക് കുടുതൽ യുദ്ധവിമാനങ്ങൾ അയച്ചതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍ അമേരിക്കയോട് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ക്ക് 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ലക്ഷ്യത്തിനുള്ളിൽ 200 അടി ആഴത്തിൽ തുളച്ചുകയറി പിന്നീട് പൊട്ടിത്തെറിക്കാൻ കഴിവുളള ബോംബുകളാണിത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. അത് തകർക്കുന്നതിനാണ് അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക ഇതിനോട് പ്രതികരിച്ചട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ സംഘർഷ മേഖലയിലേക്ക് അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ എത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേ സമയം, ഇറാന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരുപാധികം കീഴടങ്ങണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'UNCONDITIONAL SURRENDER!' എന്നാണ് ട്രംപ് കുറിച്ചത്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശ വാദം ഉയർത്തി മണിക്കൂറുകൾക്കുളളിലാണ് ട്രംപിന്റം മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈൽ പതിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്നും ട്രംപ് പറഞ്ഞിരുന്നു. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തൻ്റെ ശ്രമമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
Content Highlights: Iran-Isreal News Updates