
വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', ട്രംപ് പറഞ്ഞു.
അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈൽ പതിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തലല്ല പരിഹാരമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. പൂര്‍ണമായും സംഘര്‍ഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഘര്‍ഷത്തെക്കുറിച്ചുള്ള ആഗോള ആശങ്കയും നയതന്ത്ര അടിയന്തരാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരക്ഷാസംഘവുമായി ട്രംപ് ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിന് അതിന് മുമ്പ് തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകരുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അവര്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തെഹ്റാൻ്റെ വ്യോമപരിധി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേനയും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനും നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയുടെ തെഹ്റാനിലെ ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനോടൊപ്പം തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളും സർക്കാർ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.
Content Highlights: Donald Trump says they did not kill Ayatollah Khamenei atleast now