
അങ്കാര: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ അപലപിച്ച് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിപ് എർദൊഗാൻ. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണെന്നും എർദൊഗാൻ പ്രതികരിച്ചു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിന്റേത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേൽ നടപടികൾ മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘർഷ മേഖലയിൽ രക്തച്ചൊരിച്ചിലോ നാശമോ കാണാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്നും എർദൊഗാൻ വ്യക്തമാക്കി.
ഇസ്രയേൽ ഒരു പ്രദേശത്തെ മുഴുവൻ തീയിലേക്ക് വലിച്ചിഴയ്ക്കാൻ ലക്ഷ്യമിടുകയാണെന്ന് ഇറാൻ പ്രധാനമന്ത്രി മസൂദ് പെസഷ്കിയാനുമായി നടത്തിയ ആശയവിനിമയത്തിൽ തുർക്കി പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിലൂടെ ആണവ ചർച്ചകൾ അട്ടിമറിക്കാനും ഇസ്രയേൽ ഗവൺമെന്റ് ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിൻ്റെ കൊള്ള അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡൻ്റ് എക്സിൽ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിലൂടെ ഗാസയിലെ വംശഹത്യയിൽ നിന്ന് ലോകത്തിൻ്റെ ശ്രദ്ധ തിരിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇസ്രയേലിന് കഠിനമായ ശിക്ഷ നൽകാൻ ഇറാൻ പ്രതിജ്ഞ എടുത്തു. ഇസ്രയേലിന്റെ ആക്രമണം നിർത്തുന്നതിനായി യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെടുന്നതായും തുർക്കി അറിയിച്ചു.
Cumhurbaşkanımız @RTErdogan, İran Cumhurbaşkanı Mesud Pezeşkiyan ile bir telefon görüşmesi gerçekleştirdi.
— T.C. Cumhurbaşkanlığı (@tcbestepe) June 14, 2025
Görüşmede İsrail ile İran arasındaki çatışma, bölgesel ve küresel konular ele alındı.
Cumhurbaşkanımız Erdoğan görüşmede İsrail’in İran’a yönelik hukuksuz saldırılarını en…
ആണവ തർക്കത്തിനുള്ള ഏക പരിഹാരം നയതന്ത്ര നടപടികളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കി അറിയിച്ചതായും റജബ് തയ്യിപ് എർദൊഗാൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താനയിൽ പറയുന്നു. തർക്കം പരിഹരിക്കുന്നതിനായി ആണവ ചർച്ചകൾ തുടരണമെന്ന യുഎസ് തീരുമാനത്തെ തുർക്കി പിന്തുണയ്ക്കുന്നു. അനിയന്ത്രിതമാകുന്ന പിരിമുറുക്കം തടയാൻ കഴിയുന്നതെല്ലാം ചെയ്യുന്നതിനുള്ള സന്നദ്ധതയും പ്രസ്താവനയിലൂടെ തുർക്കി പങ്കുവെച്ചു. ട്രംപുമായി തുർക്കി പ്രസിഡൻ്റ് ടെലിഫോണിൽ സംസാരിച്ചതായും ഇസ്രയേൽ-ഇറാൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തതായും തുർക്കിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. താമസിക്കാതെ ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കണമെന്ന് നേരത്തെ ട്രംപും ആവശ്യപ്പെട്ടിരുന്നു. ഇന്ന് മസ്കറ്റിൽ വെച്ച് നടത്താനിരുന്ന ഇറാൻ-അമേരിക്ക ചർച്ച മാറ്റി വെച്ചിരുന്നു.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും തയ്യിപ് എർദൊഗാൻ സംസാരിച്ചു. മറ്റൊരു പ്രതിസന്ധി കൂടി സഹിക്കാനോ നേരിടാനോ നമ്മുടെ പ്രദേശത്തിന് കഴിയില്ലെന്നും വിനാശകരമായ ഒരു യുദ്ധം മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കും ക്രമരഹിതമായ കുടിയേറ്റത്തിന് കാരണമാകുമെന്നുമുള്ള ആശങ്കയും ഇരു നേതാക്കളും സംസാരിച്ചു. 'ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് സിറിയക്കാർ ഇപ്പോൾ തുർക്കിയിലുണ്ട്. സ്വേച്ഛാധിപത്യ ഭരണത്തെ തുടർന്ന് അഭയം തേടി ഇറാനികളും തുർക്കിയിൽ എത്തിയിട്ടുണ്ട്. ഈ കുടിയേറ്റം തുർക്കിയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പലസ്തീനിലെ അധിനിവേശത്തിനും വംശഹത്യയ്ക്കും നേരെ അന്താരാഷ്ട്ര സമൂഹം കാണാതെ പോകുനിന്നു. ഇതിലൂടെ ഇസ്രയേൽ നിയമ ലംഘനത്തിലേക്കും ആക്രമണത്തിലേക്കും കടന്നിരിക്കുന്നു'വെന്ന് സൗദി അറേബ്യൻ കിരീടാവകാശിയോട് ത്വയ്യിബ് എർദോഗൻ സംസാരിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എന്നിവരുമായും എർദൊഗാൻ സംസാരിച്ചുവെന്നും പ്രസ്താവന പറയുന്നുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫായും എർദോഗൻ സംസാരിച്ചതായി തുർക്കയുടെ പ്രസിഡൻ്റ് ഓഫീസ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
അതേ സമയം, ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ സംബന്ധിച്ച ചർച്ചകൾ റദ്ദാക്കി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടയിൽ ചർച്ച നിരർത്ഥകമാണെന്നാണ് ഇറാൻ്റെ നിലപാട്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോർട്ടുമുണ്ട്.
ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: Turkey Strongly Criticized Israel in the Iran-Israel Conflict