ട്രംപ് ഭരണകൂടത്തിന് ആശ്വാസം; പൗരന്മാരുടെ വ്യക്തിഗതവിവരങ്ങൾ കൈകാര്യം ചെയ്യാൻ 'ഡോജി'ന് സുപ്രീം കോടതിയുടെ അനുമതി

നേരത്തെ സ്വകാര്യതയെ ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേരിലാൻഡ് കോടതി ഈ നീക്കത്തിന് നേരത്തെ സ്റ്റേ നൽകിയത്

dot image

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി( ഡോജ് )ക്ക് അനുമതി നൽകി അമേരിക്കൻ സുപ്രീം കോടതി. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മേരിലാന്‍ഡ് കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ എടുത്തുകളഞ്ഞാണ് അമേരിക്കൻ സുപ്രീം കോടതി ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക സുരക്ഷാ അഡ്മിനിസ്‌ട്രേഷന്റെ വിവരങ്ങളാണ് ഡോജി'ന് പരിശോധിക്കാൻ അനുമതിയുള്ളത്. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടവയാണ് ഈ സംവിധാനം.

നിർണായകമായ ഈ വിധിയിൽ ആറ് ജഡ്‌ജിമാർ അനുകൂലിച്ചും മൂന്ന് ജഡ്ജിമാർ വിയോജിച്ചുകൊണ്ടുമാണ് വിധിന്യായം എഴുതിയത്. ലിബറൽ ജഡ്ജിമാരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. നിലവിലെ നിയമങ്ങളോട് യാതൊരു താത്പര്യവും കാണിക്കാതെ, വ്യക്തിഗത വിവരങ്ങൾ 'ഡോജി'ന് കൈമാറുന്ന ഭൂരിപക്ഷ അഭിപ്രായത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയാണ് ലിബറൽ ജഡ്ജി ബ്രൗൺ ജാക്സൺ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഡോജ് ഇതുവരെ വിവരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ചതായി അറിവില്ലെന്നും ഭൂരിപക്ഷ ജഡ്ജിമാർ പറഞ്ഞു. നേരത്തെ സ്വകാര്യതയെ ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേരിലാൻഡ് കോടതി ഈ നീക്കത്തിന് സ്റ്റേ നൽകിയത്. ഇവയെ പൂർണമായും തള്ളുന്നതാണ് സുപ്രീം കോടതിയുടെ വിധി.

ശതകോടീശ്വരൻ ഇലോൺ മസ്ക് ആയിരുന്നു 'ഡോജി'നെ നയിച്ചിരുന്നത്. സർക്കാരിന്റെ അനാവശ്യ ചിലവുകൾ ഒഴിവാക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നതായിരുന്നു ഡോജിന്റെ ലക്ഷ്യം. എന്നാൽ ട്രംപുമായുള്ള അഭിപ്രായഭിന്നതകൾക്ക് പിന്നാലെ മസ്ക് എല്ലാ സർക്കാർ പദവികളും ഒഴിഞ്ഞതിന് ശേഷം ഡോജിന്റെ പ്രവർത്തനം അവതാളത്തിലാണ്.

ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.

ട്രംപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിരുന്നു. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്നും മസ്ക് പിന്നീട് പിന്നോട്ട് പോയിരുന്നു.

Content Highlights: US Supreme court gives DOGE access to personal information of US citizens

dot image
To advertise here,contact us
dot image