
ധാക്ക: ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രസ്ഥാപകനുമായ ഷെയ്ഖ് മുജിബുര്‍ റഹ്മാൻ്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മുജിബുര്‍ റഹമാൻ്റെ ചിത്രങ്ങള്‍ക്ക് പകരം രാജ്യത്തിൻ്റെ ഭൂപ്രകൃതിയും ചരിത്ര പ്രധാന സംഭവങ്ങളുമാണ് പുതിയ കറന്‍സിയിലുണ്ടാകുക.
1971ല്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുന്നതില്‍ ചരിത്ര പ്രധാനമായ സ്ഥാനം വഹിച്ചയാളാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍. ഈ നിലയിൽ ബംഗ്ലാദേശ് സ്ഥാപകൻ എന്നറിയപ്പെടുന്ന മുജിബുർ റഹ്മാൻ്റെ ചിത്രമാണ് ഇപ്പോള്‍ ബംഗ്ലാദേശ് പുതിയ കറന്‍സികളില്‍ നിന്ന് നീക്കം ചെയ്തത്. അതേ സമയം, നിലവിലുള്ള ഷെയഖ് മുജിബുര്‍ റഹമാൻ്റെ ചിത്രങ്ങളടങ്ങുന്ന കറന്‍സികളും നാണയങ്ങളും പ്രചാരത്തില്‍ നിലനില്‍ക്കും.
പുതിയ കറന്‍സി സീരിസുകളില്‍ മനുഷ്യ ഛായാചിത്രങ്ങളൊന്നുമില്ലായെന്നും അതിന് ബദലായി രാജ്യത്തിൻ്റെ ഭൂപ്രകൃതിയും ചരിത്ര പ്രധാന സംഭവങ്ങളുമാവും ഉണ്ടാവുകയെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊസൈന്‍ ഖാന്‍ അറിയിച്ചു. ഇത് കൂടാതെ ഹിന്ദു, ബുദ്ധ മത ക്ഷേത്രങ്ങളും കൊട്ടാരങ്ങള്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികള്‍ എന്നിവരുടെയും ചിത്രങ്ങള്‍ പുതിയ നോട്ടുകളിലുണ്ടാവും. ബംഗ്ലാദേശിലെ കറന്‍സികള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റുന്നത് ഇതാദ്യമായല്ല. പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യത്തിൻ്റെ കറൻസിയിൽ ബംഗ്ലാദേശ് ഭൂപടമായിരുന്നു ആ കാലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്.
ബംഗ്ലദേശിൻറെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതും രാഷ്ട്രപിതാവും മുജിബുർ റഹ്മാനാണെന്ന പാഠപുസ്തകത്തിലെ ഭാഗങ്ങൾ നേരത്തെ നീക്കം ചെയ്തിരുന്നു. 1971 ൽ ബംഗ്ലദേശ് സ്വതന്ത്രരാജ്യമായെന്ന് പ്രഖ്യാപിച്ചത് സിയാവുർ റഹ്മാൻ ആണെന്നാണ് പുതിയ പാഠ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപിതാവിൻറെ സ്ഥാനത്ത് നിന്നും ഷെയ്ഖ് മുജിബുർ റഹ്മാൻറെ പേരും നേരത്തെ നീക്കം ചെയ്തിരുന്നു. പ്രൈമറി–സെക്കൻററി തല പാഠപുസ്തകങ്ങളിൽ പുതിയ ബംഗ്ലാദേശ് ഭരണകൂടം അടിമുടി മാറ്റം വരുത്തിയിരുന്നു. പ്രഫ. എകെഎം റിയാസുൽ ഹാസൻ ചെയർമാനായ ദേശീയ കരിക്കുലം ആൻറ് ടെക്സ്റ്റ് ബുക്ക് ബോർഡായിരുന്നു ഈ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയത്. ഊതിവീർപ്പിച്ചതും അടിച്ചേൽപ്പിച്ചതുമായ ചരിത്രത്തിൽ നിന്നുള്ള മോചനമാണിതെന്നായിരുന്നു റാഖൽ റാഹ പാഠപുസ്തകങ്ങളിലെ മാറ്റത്തോട് പ്രതികരിച്ചിരുന്നത്.
അതേ സമയം ആഭ്യന്തര രാഷ്ട്രീയം കലുഷിതമായ ബംഗ്ലദേശിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും അവരുടെ രാഷ്ട്രീയ പാർട്ടിക്കുമെതിരായ നിടപടികൾ തുടരുകയാണ്. നേരത്തെ നിന്ന് ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ജനകീയ പ്രക്ഷോഭത്തിൽ അട്ടിമറിച്ചിരുന്നു. ഇതിന് പിന്നാലെ ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തിരുന്നു. 77 കാരിയായ ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. ഷെയ്ഖ് ഹസീന ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ നോബേൽ സമ്മാന നേതാവ് മുബമ്മദ് യൂനുസ്സിൻ്റെ നേത്യത്വത്തിലുള്ള താത്കാലിക സർക്കാരാണ് നിലവിൽ ബംഗ്ലാദേശ് ഭരണത്തിലുള്ളത്.
Content Highlights- Bangladesh removes image of nation's founder Sheikh Mujibur Rahman from currency