
'സ്റ്റുപ്പിഡ്.. സ്റ്റുപ്പിഡ്… സ്റ്റുപ്പിഡ്…' ആറ് മാസങ്ങൾക്ക് മുമ്പാണ്. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം. മെൽബണിൽ സ്‌കോട് ബോളണ്ടിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് വിക്കറ്റ് കളഞ്ഞു കുളിച്ച റിഷഭ് പന്തിനെ നോക്കി സുനിൽ ഗവാസ്‌കർ കമന്ററി ബോക്‌സിലിരുന്ന് അലറി വിളിച്ചു. മെൽബണിൽ അന്ന് 191 ന് അഞ്ച് എന്ന നിലയിൽ ഇന്ത്യ ഒരപകട മുനമ്പിലായിരുന്നു. അത്രയും നേരം കരുതലോടെ ഓസ്‌ത്രേലിയൻ ബോളർമാരെ നേരിട്ട പന്തിന് പൊടുന്നനെ ക്ഷമ നഷ്ടമായി.
ആ സ്‌കൂപ് തീർത്തും അനാവശ്യമായിരുന്നു. നേഥൻ ലിയോണിന്റെ കയ്യിൽ ചെന്നാ പന്ത് ഭദ്രമായി വിശ്രമിച്ചു. റിഷഭ് അങ്ങിനെ ചില ഷോട്ടുകൾ കളിക്കും എന്ന് കൃത്യമായ ധാരണയുള്ള ഓസീസ് നായകൻ നേരത്തേ തന്നെ തേർഡ്മാനിൽ രണ്ട് ഫീൽഡർമാരെ നിര്‍ത്തിയിരുന്നു. ഇതറിഞ്ഞിട്ടും അയാൾ അങ്ങനെയൊരു ഷോട്ടിന് മുതിർന്നതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.
മെൽബണിൽ നിന്ന് ലീഡ്‌സിലേക്ക് എത്ര ദൂരമുണ്ടാവും? കാതങ്ങൾ അകലെയാണ് ആ രണ്ട് നഗരങ്ങൾ. ഇന്നലെ ലീഡ്‌സിലെ ഹെഡിങ്‌ലി മൈതാനത്ത് പന്തിന്റെ ബാറ്റിൽ നിന്നാ സെഞ്ച്വറി പിറക്കുമ്പോഴും കമന്ററി ബോക്‌സിൽ ഗവാസ്‌കറുണ്ടായിരുന്നു. ഹർഷ ബോഗ്ലേ അയാൾക്ക് തന്റെ ഊഴം കൈമാറി. 'സൂപ്പർബ്… സൂപ്പർബ്… സൂപ്പർബ്..' ഗവാസ്‌കർ ഇപ്പോൾ അലറിവിളിക്കുകയല്ല. ശാന്തനായി പന്തിന്റെ ആ മനോഹര ഇന്നിങ്‌സിനെ മനംനിറഞ്ഞ് ആസ്വദിക്കുകയാണ്. 99 ൽ നിൽക്കേ ഷൊഐബ് ബഷീറിനെ മിഡ് വിക്കറ്റിന് മുകളിലൂടെ ഒരു വൺ ഹാന്റഡ് സിക്‌സർ പായിച്ചാണ് പന്ത് സെഞ്ച്വറിയിൽ തൊട്ടത്. പിന്നെ ലീഡ്‌സ് ഗാലറിക്ക് മുന്നിൽ ആ വിഖ്യാതമായ ആക്രോബാറ്റിക്ക് സെലിബ്രേഷൻ.
ഇംഗ്ലീഷ് ആരാധകർ വരെ ഗാലറിയിൽ എഴുന്നേറ്റ് നിന്നയാൾക്ക് കയ്യടിക്കുന്നത് കാണാമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ എഴ് തവണ 90 കളിൽ നിൽക്കേ വീണു പോയിട്ടുണ്ട് റിഷഭ് പന്ത്. അങ്ങനെയൊരാൾ സെഞ്ച്വറിക്ക് ഒരു റൺ മാത്രം ദൂരമുള്ളപ്പോൾ ഒരു സിംഗിളിന് മുതിരാതെ സിക്‌സറിന് ശ്രമിക്കുന്നത് ആരാധകർക്ക് ചിലപ്പോൾ വിചിത്രമായി തോന്നിയേക്കാം. പന്ത് ഇങ്ങനെയൊക്കെയാണ്. അതേ ഓവറിൽ മിഡ് ഓഫിന് മുകളിലൂടെ മറ്റൊരു സിക്‌സർ കൂടി പറത്തുന്നുണ്ടയാൾ.
പന്തിനെ ഡബിളുകളെടുക്കാൻ അനുവദിക്കരുത് എന്ന് ശുഐബ് ബഷീറിന്റെ ഓവറിൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് വിളിച്ച് പറയുന്നത് സ്റ്റമ്പ് മൈക്കിലൂടെ കേൾക്കാമായിരുന്നു. ഉടൻ പന്തിന്റെ മറുപടിയെത്തി. 'ഫുൾടോസ് ഇട്ടു തരികയാണെങ്കിൽ ഞാൻ ഡബിളുകളെടുക്കില്ല. അയാൾ നന്നായി പന്തെറിയുന്നുണ്ടല്ലോ' ശുഐബിനെ തുടരെ രണ്ട് തവണ ഗാലറിയിലെത്തിച്ച ശേഷമായിരുന്നു പന്തിന്റെ ഈ തമാശ കലർന്ന പ്രതികരണം എന്നോർക്കണം.
ടെസ്റ്റ് ക്രിക്കറ്റിൽ പന്ത് പുലർത്തുന്ന അഗ്രഷന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് സുനിൽ ഗവാസ്‌കർ. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഗവാസ്‌കർ കമന്ററി ബോക്‌സിലിരുന്ന് പലകുറി അയാൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. 'ആദ്യത്തെ അരമണിക്കൂറെങ്കിലും പന്ത് മൈതാനത്ത് ക്ഷമ കാണിക്കണം. സാഹചര്യങ്ങളെ മനസിലാക്കണം. സ്‌കോർ 500 കടന്ന ശേഷമാണ് ക്രീസിലെത്തുന്നത് എങ്കിൽ തുടക്കം മുതൽ നിങ്ങൾക്ക് അഗ്രസീവാകാം. അല്ലാത്ത പക്ഷം മൈതാനത്ത് ഒരൽപ്പം പക്വത കാണിക്കണം'- ഗവാസ്കർ ഒരിക്കൽ പറഞ്ഞു വച്ചത് ഇങ്ങനെയാണ്.
നേരിട്ട രണ്ടാം പന്തിനെ തന്നെ അതിർത്തി കടത്തിയാണ് പന്ത് ലീഡ്‌സിൽ തന്റെ ഇന്നിങ്‌സ് ആരംഭിച്ചത്. ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സിന്റെ തലക്ക് മുകളിലൂടെ സ്‌റ്റെപ്പ് ഓവർ ചെയ്ത് പായിച്ച ആ ബൗണ്ടറിയിൽ ഗാലറി ഇളകി മറിഞ്ഞു. പന്തിന് നേരെ പുഞ്ചിരിയോടെ നടക്കുന്ന സ്‌റ്റോക്‌സിനെ അപ്പോൾ പിച്ചിൽ കാണാമായിരുന്നു. പിന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അയാൾ കളംനിറയാനാരംഭിച്ചു. ആദ്യ ദിനം അർധ സെഞ്ച്വറിയുമായി ഡ്രസ്സിങ് റൂമിലേക്ക് കയറിച്ചെല്ലുമ്പോൾ അയാളെ കൈകൂപ്പി സ്വീകരിക്കുന്ന കെ.എൽ.രാഹുലിനെ കാണാമായിരുന്നു.
രണ്ടാം ദിനം 146 പന്തിൽ അയാൾ സെഞ്ച്വറിയിൽ തൊട്ടു. ഇംഗ്ലീഷ് മണ്ണിൽ പന്തിന്റെ മൂന്നാം സെഞ്ച്വറി. വിദേശ മണ്ണിൽ നിന്നെത്തിയ ഒരു വിക്കറ്റ് കീപ്പറും ഇംഗ്ലീഷ് മൈതാനങ്ങളിൽ ഇതുവരെ ഒന്നിലധികം സെഞ്ച്വറികൾ കുറിച്ചിട്ടില്ല. ഇംഗ്ലണ്ടിൽ നിന്ന് തന്നെ വിക്കറ്റ് കീപ്പർമാർക്കിടയിൽ രണ്ടേ രണ്ട് പേരാണ് സ്വന്തം മണ്ണിൽ മൂന്ന് സെഞ്ച്വറികൾ കുറിച്ചിട്ടുള്ളത്. അലെക് സ്റ്റെവാർട്ടും മാറ്റ് പ്രിയറും. എന്തിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗവാസ്കറും വിരാട് കോഹ്ലിയും ഇംഗ്ലീഷ് മണ്ണിൽ മൂന്ന് സെഞ്ച്വറികൾ കുറിച്ചിട്ടില്ല. ഹെഡിങ്ലിയിൽ ഇന്നലെ പന്ത് കുറിച്ചത് ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ച്വറിയാണ്. ഇന്ത്യൻ ജഴ്സിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇന്നലെ അയാളെ തേടിയെത്തി. മറികടന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ.
ടെസ്റ്റ് കരിയറിൽ മൂന്നാം തവണയാണ് സിക്സറുകളിലൂടെ പന്ത് സെഞ്ച്വറിയിൽ തൊടുന്നത്. ആ മൂന്നും ഇംഗ്ലീഷ് സ്പിന്നർമാർക്കെതിരെയായിരുന്നു എന്നത് ഒരപൂർവതയാണ്. 2018 ൽ ഓവലിൽ ആദിൽ റഷീദിനെ ഗാലറിയിലെത്തിച്ചാണ് പന്ത് സെഞ്ച്വറിയിൽ തൊട്ടത്. 2018 ൽ അഹ്‌മദാബാദിൽ ജോ റൂട്ടിനെ സിക്‌സർ പറത്തി സെഞ്ച്വറി. ഇന്നലെ ലീഡ്‌സിൽ ഷൊഐബ് ബഷീറിനെതിരെയും അയാൾ അതാവർത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് മൂന്നിൽ കൂടുതൽ തവണ സിക്‌സറുകളിലൂടെ സെഞ്ച്വറിയിൽ തൊട്ടിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ ആറ് സെഞ്ച്വറികൾ പിറന്നത് സിക്‌സറുകളിലൂടെയായിരുന്നു.
മൈതാനത്ത് റിഷഭ് പന്തിന്റെ അഗ്രഷന്റെ സ്ഥിരം വിമർശകനായിരുന്ന ഗവാസ്കർ ഇന്നലെ അയാളെ കമന്ററി ബോക്സിലിരുന്ന് വാനോളം പുകഴ്ത്തുന്നത് കാണാമായിരുന്നു. 'തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ചാൽ സമ്മർദങ്ങളെ കൂടെ അതിർത്തി കടത്താം എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിൽ പന്തിന്റെ ഫിലോസഫി. മധ്യ ഓവറുകളിൽ അയാൾ സൂക്ഷ്മതയോടെ കളിക്കുന്നു. ബോളർമാർ ക്ഷീണിതരായി തുടങ്ങി എന്ന് ബോധ്യമായാൽ ഗിയർ ഷിഫ്റ്റ് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലും ഓസ്‌ത്രേലിയിയയിലുമൊക്കെ ഇതേ ശൈലിയിൽ അയാൾ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ആ ഇന്നിങ്‌സുകളൊക്കെ അവിശ്വസനീയിമായിരുന്നു'- ഗവാസ്കർ പറഞ്ഞു വച്ചു. 178 പന്തിൽ ആറ് സിക്‌സും 12 ഫോറും സഹിതം സഹിതം 134 റൺസാണ് പന്ത് ഹെഡിങ്ലിയിൽ അടിച്ച് കൂട്ടിയത്. 75.28 ആയിരുന്നു അയാളുടെ സ്‌ട്രൈക്ക് റേറ്റ്.
ഐ.പി.എല്ലിൽ 27 കോടി മുടക്കി സഞ്ജീവ് ഗോയങ്ക ടീമിലെത്തിച്ച പന്ത് ലഖ്നൗ ജേഴ്സിയിൽ ഇക്കുറി അമ്പേ പരാജയമായിരുന്നു. അതിനാൽ തന്നെ ഇംഗ്ലീഷ് മണ്ണിൽ പരമ്പരക്കിറങ്ങുമ്പോൾ അയാളുടെ ഫോമിനെ കുറിച്ച ചോദ്യങ്ങൾ പലയിടങ്ങളിൽ നിന്നായി ഉയർന്നിരുന്നു. ഒടുക്കം ലീഡ്സിൽ പന്തിന്റെ മറുപടിയെത്തി. ജോഷ് ടങ്ങിന്റെ പന്തിൽ വീണ് ക്രീസ് വിടുമ്പോൾ ഒന്നും അവസാനിച്ചിട്ടില്ലെന്നയാൾ ഗാലറിയെ നോക്കി പറയാതെ പറഞ്ഞു വച്ചു.