പണത്തിന് മേലെ പരുന്തും പറക്കില്ല; ക്ലബ് ലോകകപ്പിലും ഫിഫ അത് തെളിയിച്ചു

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് കൂടിയാണ് കിക്കോഫ് ആയിരിക്കുന്നത്

dot image

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് കൂടിയാണ് കിക്കോഫ് ആയിരിക്കുന്നതാണ്. ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ വമ്പന്‍ താരങ്ങളും ക്ലബുകളുമാണ് അണിനിരക്കുന്നത്.

അതേസമയം കലണ്ടര്‍ സീസണിലെ ആകെയുള്ള ഓഫ് മാസത്തില്‍ നടത്തുന്ന ടൂര്‍ണമെന്റിന് നേരെ വിമര്‍ശനങ്ങളും ഏറെയാണ്. ഓഗസ്റ്റില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന ഒരു ലീഗ് സീസണില്‍ താരങ്ങള്‍ക്ക് വിശ്രമിക്കാനും ഫിറ്റ്‌നസ് വീണ്ടെടുക്കാനും കിട്ടുന്ന ഒരേയൊരു ഇടവേളയായിരുന്നു ഇത്.

ഈ വര്‍ഷത്തില്‍ യൂറോയും കോപ്പയും ഒന്നും ഇല്ലാത്തതിനാല്‍ അടുത്ത സീസണിന് ഒരുങ്ങാന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സമയം കിട്ടുമെന്ന പ്രതീക്ഷയില്‍ ക്ലബുകള്‍ നില്‍ക്കുമ്പോഴാണ് ഫിഫയും ക്ലബ് ടൂര്‍ണമെന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം പണചാക്ക് കാട്ടി മയക്കിയിട്ടുണ്ട് ഫിഫ.

വമ്പന്‍ ഓഫറുകളാണ് ക്ലബുകള്‍ക്ക് ഫിഫ നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ മൊത്തം സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത് 8610 കോടിയാണ്. ഇതില്‍ പങ്കെടുക്കുന്ന ആകെ 32 ടീമുകള്‍ക്ക് കൂടി 4500 കോടി രൂപ നല്‍കും. ഓരോ ലീഗിന്റെയും അതിലെ റാങ്കിന്റെയും അടിസ്ഥാനത്തിലാണ് ഓരോ ക്ലബിനുമുള്ള വിഹിതം തീരുമാനിക്കപ്പെട്ടിട്ടുള്ളത്.

അതില്‍ തന്നെ യൂറോപ്പിലെ ക്ലബുകള്‍ക്ക് കൂടുതല്‍ ലഭിക്കും. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് 1076 കോടി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനടക്കം ഓരോ സ്റ്റേജിലും വെവ്വേറെ സമ്മാനത്തുകയുണ്ട്.

ഇതൊക്കെ തന്നെയാലും ടൂര്‍ണമെന്റ് എത്രമാത്രം വിജയകരമാകുമെന്ന് കണ്ടറിയണം. നിലവില്‍ ലോകകപ്പ് മാത്രം കയ്യിലുള്ള ഫിഫ ക്ലബ് ലീഗുകളോട് മുട്ടി നില്‍ക്കാനും സാമ്പത്തിക ലാഭത്തിനും തുടങ്ങിയ ക്ലബ് വേള്‍ഡ് കപ്പിന് ആതിഥേയരായ അമേരിക്കന്‍ ജനത ഗ്യാലറിയിലെത്തുമോ എന്ന ചോദ്യം ബാക്കിയാണ്. യൂറോപ്പിലെ പ്രധാന ക്ലബുകള്‍ക്കപ്പുറത്ത് ഏഷ്യയിലെയും ലാറ്റിനമേരിക്കയിലുമൊക്കെയുള്ള ക്ലബുകള്‍ അമേരിക്കയ്ക്ക് അന്യമാണ്.

ബാഴ്സലോണ, ലിവര്‍പൂള്‍, നാപ്പോളി പോലെയുള്ള ഈ സീസണിലെ മിന്നും പ്രകടനം നടത്തിയ ക്ലബുകള്‍ ടൂര്‍ണമെന്റിന് ഇല്ലാത്തതും തിരിച്ചടിയായി. ഒറ്റ സീസണ്‍ പരിഗണിക്കുന്നതിന് മുമ്പ് യോഗ്യതാ മാര്‍ക്കായി നാല് സീസണ്‍ പരിഗണിക്കുന്നത് കൊണ്ടാണ് ഈ ടീമുകള്‍ പുറത്തായത്.

ഇതുമൂലം നിലവില്‍ പെര്‍ഫോം ചെയ്യുന്ന പല ക്ലബുകളും പുറത്തായപ്പോള്‍ മുമ്പ് പെര്‍ഫോം ചെയ്യുകയും എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലുമില്ലാത്ത പല ക്ലബുകളും അകത്തുമായി. ചാംപ്യന്‍സ് ലീഗ് പോലെയോ മറ്റ് ക്ലബ് ലീഗ് പോലെയോ വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തതും ക്ലബ് വേള്‍ഡ് കപ്പിന് പോരായ്മയാണ്.

ഇത്തരത്തില്‍ നിരവധി വെല്ലുവിളികളാണ് ഫിഫയ്ക്ക് മുന്നിലുള്ളത്. ഇതിനെയെല്ലാം മറികടന്ന് ക്ലബ് ഫുട്‌ബോള്‍ ലോകത്ത് പുതിയ ചരിത്രം കുറിക്കാന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് കഴിയുമോ?, കാത്തിരുന്ന് കാണാം.

Content Highlights: Fifa world cup 2025; analysis

dot image
To advertise here,contact us
dot image