1992 മുതൽ 2024 വരെ നീണ്ട തോൽവികളുടെ ചരിത്രം; ലോകം കാത്തുകാത്തിരുന്ന വിജയം ദക്ഷിണാഫ്രിക്ക നേടുമ്പോൾ

ക്രിക്കറ്റ് എന്നും ദക്ഷിണാഫ്രിക്കയോട് ക്രൂരത മാത്രമേ കാണിച്ചിട്ടുള്ളൂ, എന്നാൽ പതിറ്റാണ്ടുകളോളം നീണ്ടുനിന്ന തങ്ങളുടെ ഐസിസി ട്രോഫി ശാപം ഇത്തവണ ദക്ഷിണാഫ്രിക്ക തിരുത്തിക്കുറിച്ചു

dot image

2025 സ്പോർട്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ്. ഒരുപാട് ടീമുകളുടെ ചരിത്രം മാറ്റിയെഴുതാൻ ഈ വർഷത്തിന് സാധിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ പി എസ് ജിയും ഐ പി എൽ നേടിയ ആർസിബിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. അക്കൂട്ടത്തിൽ ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്ന ഒരു കിരീടനേട്ടമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം. 27 വർഷങ്ങൾക്ക് ശേഷമാണ് ദക്ഷിണാഫിക്ക ഒരു ഐസിസി കിരീടം അവരുടെ തട്ടകത്തിലേക്കെത്തിക്കുന്നത്.

98ൽ ഹാൻസി ക്രോണിയുടെ കീഴിൽ നേടിയ ഐസിസിയുടെ നോക്ക് ഔട്ട് ട്രോഫിയാണ് ഇതിന് മുമ്പ് ദക്ഷിണാഫ്രിക്ക നേടിയ ഏക ഐസിസി ട്രോഫി. ആ ട്രോഫിക്ക് മുമ്പും ശേഷവും ഒരുപിടി നോക്കൗട്ട് മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്ക തോറ്റുപുറത്തായത്.

ക്രിക്കറ്റിന്റെ ചരിത്രത്തിൽ, അല്ല സ്പോർട്സിന്റെ തന്നെ ചരിത്രത്തിൽ ഏറ്റവും ഭാഗ്യംകെട്ട ടീമായി ദക്ഷിണാഫ്രിക്കയെ കണക്കാക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. മോശം കളി കളിച്ച് തോറ്റതും, മറ്റ് സാഹചര്യങ്ങൾ മൂലം തോറ്റതുമെല്ലാമായി

മായ്ക്കാനോ മറക്കാനോ സാധിക്കാത്ത ഒരുപിടി കായ്പ്പേറിയ ഓര്‍മകള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ അവസാന അംഗത്തില്‍, മുൻ ചാമ്പ്യൻമാരായ, കപ്പ് 'കണ്ടുമടുത്ത', ഫെെനലുകളില്‍

സിംഹരൂപം എടുത്തണിയുന്ന ഓസ്ട്രേലിയയെ ആയിരുന്നു പ്രോട്ടീസ് നേരിട്ടത്. ആദ്യ ദിനം കഴിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക വീണ്ടും ചോക്കേഴ്‌സ് തന്നെ എന്ന് മുദ്രകുത്തിയവരും കുറച്ചല്ല. അങ്ങനെയായിരുന്നു മത്സരത്തിന്റെ സ്ഥിതിഗതികളും.

ടെംബ ബാവുമക്ക് കീഴിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മുന്നിലൂടെ അവരുടെ ചരിത്രങ്ങളെല്ലാം ഒരു നിമിഷം കടന്ന് പോയിക്കാണണം. 1992 മുതൽ 2024 വരെ നീണ്ടുനിന്ന തോൽവികളും നാണക്കേടുകളും കളിയാക്കലുകളുമെല്ലാം ദക്ഷിണാഫ്രിക്കയുടെ ഇന്നത്തെ വിജയത്തെ കുറച്ചുകൂടി സ്പെഷ്യലാക്കുന്നുണ്ട്. ചരിത്രത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ പ്രോട്ടീസിന് നഷ്ടപ്പെട്ട മത്സരങ്ങളുടെ കണക്കെടുക്കണമെങ്കില്‍ കുറച്ചധികം വര്‍ഷം പിന്നിലേക്ക് പോകേണ്ടി വരും.

1992ലെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു കെപ്ലെർ വെസ്സൽസും കൂട്ടരും നടത്തിയത്. എന്നാൽ അവസാനത്തോടടുത്തപ്പോഴായിരുന്നു ആന്റിക്ലൈമാക്സ്. 253 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് 13 പന്തിൽ 22 റൺസ് വിജയിക്കാൻ ആവശ്യമുള്ളപ്പോഴായിരുന്നു മഴ എത്തിയത്. മഴമൂലം കളി ഒരുപാട് നേരം നിർത്തിവെക്കേണ്ടിവന്നു. പിന്നീട് പുനരാരംഭിച്ചപ്പോൾ അക്കാലത്തെ ക്രിക്കറ്റ് നിയമാനുസൃതം കളി വെട്ടിചുരുക്കി. അങ്ങനെ വെറും ഒരു പന്തിൽ 22 റൺസ് നേടണമെന്ന നിബന്ധന ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വന്നു. നടപ്പിലാക്കാന്‍ ഒരിക്കലും സാധിക്കാത്ത ഈ ലക്ഷ്യം

ദക്ഷിണാഫ്രിക്കയുടെ ഹൃദയം തകർത്തു. ഇതോടെ അവർ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് സെമി തോറ്റ് പുറത്താകുന്നു. 1996 ലോകപ്പിലും ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെതിരെ സെമി ഫൈനലിൽ തോറ്റ് പുറത്തായി.

1999 ലോകകപ്പ് സെമിയിലെ അലൻ ഡൊണാൾഡിന്റെ റണ്ണൗട്ട് ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്കായി അവസാനം വരെ പോരാടിയ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നർ 16 പന്തിൽ നിന്ന് 31 റൺസ് എടുത്ത് ടീമിനെ വിജയിപ്പിക്കും എന്ന ഘട്ടത്തിലെത്തി. വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് ക്ലൂസ്നർ കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയത്. മത്സരത്തിന്റെ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കിയിരിക്കെ ഒമ്പത് റൺസായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തും ക്ലൂസ്നർ ബൗണ്ടറി കടത്തി മത്സരം സമനിലയിലെത്തിച്ചു.

എതിരാളികളുടെ ഭാഗത്ത് നിന്നും ഒരു മിസ്റ്റേക്ക് സംഭവിച്ചാൽ ആ നിമിഷം കളി തിരിക്കുന്ന ഓസ്ട്രേലിയ നാലാം പന്തിൽ നോൺ സ്ട്രൈക്കറായിരുന്ന അലൻ ഡൊണാൾഡിനെ റണ്ണൗട്ടാക്കി. ആ ഒരു നിമിഷം ലോകം അവസാനിച്ചാൽ മതിയെന്നാവണം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആലോചിച്ചിട്ടുണ്ടാകുക. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച അഡ്വാന്റേജിൽ ഓസീസ് ഫൈനലിൽ പ്രവേശിച്ചു.

2007ലെ ഏകദിന ലോകകപ്പിലും സെമിഫൈനലിൽ ഓസീസിനോടായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോൽവി. എബി ഡിവില്ലിയേഴ്സ്, ഗ്രേം സ്മിത്ത്, ഹെർഷലെ ഗിബ്സ് എന്നിങ്ങനെയുള്ള ദക്ഷിണാഫ്രിക്കയുടെ മോഡേൺ ഡേ ഗ്രേറ്റുകളെല്ലാം ഈ ലോകകപ്പിൽ കളിച്ചിരുന്നു.

പിന്നീട് കളിച്ച 2009 ട്വന്റി-20 ലോകകപ്പ് സെമിയിൽ പാകിസ്താനോടും 2011 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാൻഡിനോടും ദക്ഷിണാഫ്രിക്ക തോറ്റമ്പി. ഈ കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലെ അതിശക്തരായ ടീമായി നിൽക്കുമ്പോഴായിരുന്നു ഐസിസി ടൂർണമെന്റുകളിലെ ഈ തകർച്ചകൾ. 2013 ചാമ്പ്യൻസ് ട്രോഫിയിലും 2014 ട്വന്റി 20 ലോകകപ്പിലും സ്ഥിതിയിൽ വ്യത്യസമില്ലായിരുന്നു.

2015ലെ ഏകദിന ലോകകപ്പിലെ സെമി ഫെെനലായിരുന്നു മറ്റൊരു ഹാര്‍ട്ട്ബ്രേക്ക്, എബി ഡിവില്ലേഴ്സിന്റെ കീഴിൽ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായാണ് ദക്ഷിണാഫ്രിക്ക എത്തിയത്. എന്നാൽ അവിടെയും ആഫ്രിക്കയ്ക്ക് മഴ വില്ലനായെത്തുന്നു. 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡിന് മുന്നിൽ 299 റൺസിന്റെ വിജയലക്ഷ്യം വെക്കുന്നു. 50 ഓവർ മത്സരമായിരുന്നുവെങ്കിൽ ഒരു ഘട്ടം ദക്ഷിണാഫ്രിക്ക 350ന് മുകളിൽ പോകുമെന്നുറപ്പിച്ച കളിയായിരുന്നു അത്.

എന്നാൽ മത്സരത്തിന്റെ അവസാനത്തെ രണ്ട് പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളറായ ഡെയ്ൽ സ്റ്റെയ്നിനെ ഗ്രാന്റ് എല്ലിയോട്ട് സിക്സറിന് പറത്തുകയായിരുന്നു. അന്ന് ഗ്രൗണ്ടില്‍ നിന്നുയര്‍ന്ന ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കരച്ചിൽ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും നെഞ്ചുലക്കുന്നതായിരുന്നു.

2024ലെ ട്വന്റി-20 ലോകകപ്പാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോക്കിങ്ങ്. അവസാന 30 പന്തിൽ 30 റൺസ് മാത്രം മതിയെന്നിരിക്കെ ഇന്ത്യയോട് അവർ തോറ്റു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഹീറോയായ എയ്ഡൻ മാർക്രമായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ എന്ന് കൂടി ഓര്‍ക്കണം... ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയോട് എന്നും ക്രൂരത മാത്രമെ കാണിച്ചിട്ടുള്ളൂ, ചരിത്രത്തിൽ ഇടം നേടിയ ഒരുപാട് മികച്ച താരങ്ങൾ കളിച്ച് പോയിട്ടും ദക്ഷിണാഫ്രിക്കയുടെ അർഹിച്ച കൈകളിൽ ഐസിസി ട്രോഫി എത്തിയില്ല.

എന്നാൽ ഇന്ന് കാലം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുകയാണ്. 27 വർഷങ്ങൾക്ക് ശേഷം അവരുടെ ഏറ്റവും മികച്ച ജനറേഷന് നേടാൻ സാധിക്കാതെ പോയ, എബി ഡിവില്ലിയേഴ്സിന് ലഭിക്കാത പോയ, ഗ്രെയിം സ്മിത്തിനും, ഹെർഷലെ ഗിബ്സിനും, ഹാഷിം അംലക്കും, ഡെയൽ സ്റ്റെയ്നും, മോർണെ മോർക്കലിനും, ക്വിന്റൺ ഡിക്കോക്കിനുമൊന്നും കിട്ടാതിരുന്ന ഐസിസി കിരീടത്തിലിതാ ഇന്ന് ക്യാപ്റ്റൻ ടെംബ ബാവുമയും കൂട്ടരും മുത്തമിടുകയാണ്.

അവരെ എന്നും ചതിക്കുന്ന പ്രകൃതിയും മത്സര സാഹചര്യങ്ങളും ഇത്തവണ ആഫ്രിക്കയോടൊപ്പം നിന്നു. 2025, ഒരു മനോഹര വർഷമാണ്. ഏറെ കാലമായി പരിശ്രമിച്ച് മുന്നേറുന്ന, പോരാട്ടം നിർത്താതെ തുടരുന്ന എല്ലാവർക്കും വിജയം സുനിശ്ചിതമാണെന്ന ഉറപ്പ് നല്‍കുന്ന വര്‍ഷം.

Content Highlights- Choking history of Southafrican crcicket and celebration of their world test championship win

dot image
To advertise here,contact us
dot image