വേദന കടിച്ചമർ‌ത്തി നേടിയ ഫിഫ്റ്റി; ബാവുമാ... നിങ്ങള്‍ ഈ കിരീടം അര്‍ഹിക്കുന്നു!

കടുത്ത പേശീവലിവ് അനുഭവപ്പെട്ടിട്ടും ഒരു സെഷനിലേറെ സമയം ബാറ്റിങ് തുടര്‍ന്ന ബാവുമ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തിന്റെ തെളിവായി

മനീഷ മണി
1 min read|14 Jun 2025, 02:36 pm
dot image

പരിക്കിനും വേദനയ്ക്കും ആ നായകന്റെ പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. കാരണം ടീമിന് വേണ്ടി അയാള്‍ക്ക് തോല്‍ക്കരുതായിരുന്നു… മുടന്തി മുടന്തി അയാള്‍ സിംഗിളും ഡബിളുകളുമെല്ലാം ഓടിയെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ട വീര്യം മൈറ്റി ഓസീസിന്റെ താരസമ്പന്നതയേക്കാള്‍ വലുതായി കാണപ്പെട്ടു. വയ്യാത്ത കാലും വെച്ച് ഓടി അയാള്‍ ടീമിന് വേണ്ടി നിര്‍ണായക ഫിഫ്റ്റി സ്വന്തമാക്കി. ആ ഇന്നിങ്സ് കണ്ട ഓരോ ആരാധകനും മനസ്സില്‍ ഇങ്ങനെ പറഞ്ഞിരിക്കാം, ബാവുമാ… നിങ്ങള്‍ ഈ കിരീടം അര്‍ഹിക്കുന്നു.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് വലിയ വിജയപ്രതീക്ഷയും ആത്മവിശ്വാസവുമായി ലോര്‍ഡ്സിലെത്തിയ മൈറ്റി ഓസീസിന്റെ കൈകളില്‍ നിന്ന് മത്സരം ദക്ഷിണാഫ്രിക്കയുടെ കൈകളിലെത്തിച്ചതില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ പങ്ക് വളരെ വലുതാണ്. ഫൈനലില്‍ ഐഡന്‍ മാര്‍ക്രം നേടിയ നിര്‍ണായക സെഞ്ച്വറിക്കൊപ്പം തന്നെ അര്‍ധ സെഞ്ച്വറി നേടിയ ബാവുമയുടെ ഇന്നിങ്സും ഇനി ചരിത്രത്തിലിടം നേടും. ഒപ്പം കാലിന് പരിക്കേറ്റിട്ടും ടെംബ ബാവുമയെന്ന ക്യാപ്റ്റന്റെ തളരാത്ത മനോവീര്യവും ആരാധകരുടെ മനസ്സില്‍ തങ്ങിനില്‍ക്കും.

ഓസ്ട്രേലിയ മുന്നോട്ടുവെച്ച 282 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപണര്‍ ഐഡന്‍ മാര്‍ക്രത്തിന്റെയും ക്യാപ്റ്റന്‍ ടെംബ ബാവുമയുടെയും കൂട്ടുകെട്ടാണ് തുണയായത്. ഓപണര്‍ ആയ എയ്ഡന്‍ മാര്‍ക്രം ക്രീസില്‍ തുടര്‍ന്നെങ്കിലും സഹ ഓപണര്‍ റയാന്‍ റിക്കില്‍ട്ടണും വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ വിയാന്‍ മള്‍ഡറും കാര്യമായ സംഭാവനകള്‍ നല്‍കാതെ വളരെപ്പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് പോലെ വീണ്ടും ഒരു ബാറ്റിങ് തകര്‍ച്ച ടീം നേരിടുകയാണോ എന്ന ആശങ്ക ആരാധകരിലും ഉദിച്ചു.

ഈ സമയമാണ് നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ക്രീസില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് മാര്‍ക്രവും ബാവുമയും കെട്ടിപ്പടുത്ത ഒരു കൂട്ടുകെട്ട് ഉണ്ട്. ആ കൂട്ടുകെട്ടില്‍ മാര്‍ക്രം സെഞ്ച്വറിയും ബാവുമ അര്‍ധ സെഞ്ച്വറിയും കടന്ന് 65 റണ്‍സും നേടി മുന്നേറിയതോടെയാണ് കിരീടത്തിലേക്ക് 69 റണ്‍സിന്റെ ദൂരം മാത്രമായി കുറഞ്ഞത്. ഇതിനിടെയാണ് ബാവുമയുടെ കാലില്‍ പേശീവലിവ് മൂലം കടുത്ത വേദന അനുഭവപ്പെട്ട് തുടങ്ങുന്നത്. കടുത്ത പേശീവലിവ് അനുഭവപ്പെട്ടിട്ടും ഒരു സെഷനിലേറെ സമയം ബാറ്റിങ് തുടര്‍ന്ന ബാവുമ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തിന്റെ തെളിവായി.

ലോര്‍ഡ്സില്‍ കിരീടപ്പോരാട്ടത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 159 പന്തില്‍ 102 റണ്‍സുമായി മാര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബാവുമയും ക്രീസിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടിയ വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്വന്തമാക്കി.

ഇനി മുന്നിലുള്ളത് ത്രില്ലര്‍ ക്ലൈമാക്സാണ്. 69 റണ്‍സകലെ ദക്ഷിണാഫ്രിക്കയെ ചരിത്രം കാത്തുനില്‍ക്കുകയാണ്. ലോക ക്രിക്കറ്റിലെ ചോക്കേഴ്സ് എന്ന കുപ്രസിദ്ധിയും നാണക്കേടും മായ്ച്ചുകളയാന്‍ ഇനി ടെംബ ബാവുമയുടെയും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെയും മുന്നില്‍ ഇനിയുള്ളത് 69 റണ്‍സും എട്ട് വിക്കറ്റും. അത് നേടാനായാല്‍ കാലങ്ങളായുള്ള കിരീടശാപത്തിന് അറുതിയാകും.

Content Highlights: SA Captain Temba Bavuma's heroic innings earns respect of fans in WTC Final

dot image
To advertise here,contact us
dot image