
74 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് അടക്കം ഓസീസിന്റെ 282 എന്ന ലക്ഷ്യത്തിലേക്ക് ലോർഡ്സിൽ പാഡിട്ടിറങ്ങുമ്പോൾ ബാവുമയുടെയും മാർക്രത്തിന്റെയും മനസ്സിലൂടെ എന്താണ് കടന്നുപോയിട്ടുണ്ടാവുക?
കാലങ്ങളായി തങ്ങളെ പിടികൂടുന്ന ദൗർഭാഗ്യത്തിൻറെയും പടിക്കൽ കാലമുടക്കലുകളുടെയും ദുസ്വപ്നങ്ങൾ ആ സമയം അവരെയും വേട്ടയാടിയിട്ടുണ്ടാവില്ലേ?
ഓരോ സെമിഫൈനലിനും ഫൈനലിനും ഒടുവിൽ കേൾക്കാറുള്ള ചോക്കേഴ്സ് വിളിയും പരിഹാസവും അവരുടെ കാതുകളിലും വന്നിടിച്ചിട്ടുണ്ടാവില്ലേ?
ഇത്തവണ കൂടി അത് കേൾക്കേണ്ടെന്ന് അവർക്കൊപ്പം തീരുമാനിച്ചത് ആരാണ്? സ്പോർട്സ് ലോകത്തെ നിരവധി കാത്തിരിപ്പുകൾക്കവസാനമായ 2025 തന്നെ ആ കിരീട ശാപ മോക്ഷത്തിനും തിരഞ്ഞെടുക്കപ്പെട്ടത് ആരുടെ കാവ്യനീതിയാണ്?
നീണ്ട 27 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി ട്രോഫിയിൽ മുത്തമിട്ടിരിക്കുകയാണ്. ഇതിനിടയിൽ ഏഴ് സെമി ഫൈനൽ തോൽവികൾ, ഒരു ടി 20 ഫൈനൽ തോൽവി…
ലോക ക്രിക്കറ്റിൽ എക്കാലത്തും മികച്ച സംഘമായിട്ടുള്ള പ്രോട്ടീസ് അവരുടെ ചരിത്രത്തിൽ നേടിയത് 1998 ലെ നോക്ക് ഔട്ട് ട്രോഫി എന്ന് അന്ന് അറിയപ്പെട്ടിരുന്ന ഒരു ചാമ്പ്യൻസ് ട്രോഫി മാത്രമാണെന്നറിയുമ്പോഴാണ് പ്രോട്ടീസിന്റെ നിർഭാഗ്യത്തിന്റെ ആഴം മനസ്സിലാവുക.
മഴയായും നെറ്റ് റൺ റേറ്റായും റൺ ഔട്ടായും ഡ്രോപ് ക്യാചായുമൊക്കെ വേഷം കെട്ടിയിരുന്ന നിർഭാഗ്യത്തെയും അവർ ഒടുവിൽ തോൽപ്പിച്ചിരിക്കുകയാണ്. നോക്ക് ഔട്ട് കണ്ടാൽ സിംഹങ്ങളാകുന്ന മൈറ്റി ഓസീസിനോടാണ് നോക്ക് ഔട്ട് കണ്ടാൽ എലിയകളാകുന്നുവെന്ന് പരിഹാസം കേൾക്കേണ്ടി വന്ന പ്രോട്ടീസുകാരുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട ജയം.
ആ ജയത്തിൽ വയ്യാത്ത കാലിൽ ടീമിനായി ഓടി നേടിയ ഒരു ഇന്നിങ്സിൽ ബാവുമയും സ്റ്റാർക്കടങ്ങുന്ന വമ്പൻനിരയെ അടിച്ചൊതുക്കിയ മാർക്രവും ഓർമ്മിക്കപ്പെടും. തങ്ങളുടെ ഇതിഹാസ മുൻഗാമികൾക്ക് കഴിയാത്തതാണ് അവർ സാധിപ്പിച്ചെടുത്തത്.
കരിയറിലുടനീളം ഉയരക്കുറവിന്റെ പേരിലും നിറത്തിന്റെ പേരിലും ക്രൂരമ്പുകളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നവനാണ് ബാവുമ. ഒരു കാലത്ത് കറുത്ത വർഗക്കാരെ മാറ്റിനിർത്തിയതിന് വിലക്ക് വരെ നേരിട്ടിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ ചരിത്ര നിയോഗത്തിൽ അതെ സമൂഹത്തിൽ നിന്നൊരാൾ ക്യാപ്റ്റനായി എത്തിയെന്നതും മറ്റൊരു നീതിയാണ്.
Content Highlights: 27-year wait is over; Bavuma’s South africa defeat the Mighty Aussies in the WTC final