
സമീപകാലത്തായി ക്രിക്കറ്റ് ലോകത്ത് നടന്ന വിരമിക്കൽ പരമ്പരകളിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയ വിരമിക്കലായിരുന്നു നിക്കോളസ് പൂരാന്റേത്. പലരും പ്രൈം ടൈം കഴിഞ്ഞുള്ള കരിയറിനൊടുവിൽ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ വെറും 29ാം വയസ്സിലാണ് പുരാന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ ഐ പി എല്ലില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച, ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ, ബാറ്റിങ്ങിന്റെ പീക്ക് പ്രായത്തില്‍ നില്‍ക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള ഈ വിരമിക്കിലിന് കാരണങ്ങളായി പലതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധികളും കളിക്കാരുമായുള്ള പ്രശ്‌നങ്ങളുമാണ് പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും ലഭിക്കുന്ന പണമൂല്യവും മറ്റൊരു കാരണമാകാം.
ഏതായാലും വർത്തമാന ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച പവർ ഹിറ്ററിൽ ഒരാളായി മാറിയ നിക്കോളസ് പൂരാന് പിന്നിൽ ഒരു കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും കഥയുണ്ട്. ഇനിയൊരിക്കലും ക്രിക്കറ്റ് ബാറ്റ് കയ്യിലെടുക്കാൻ കഴിയില്ലെന്ന് വിധിച്ചിടത്ത് നിന്നുമാണ് പുരാൻ നീന്തി കയറി ഇതുവരെ എത്തുന്നത്.
10 വര്‍ഷം മുമ്പുള്ള ഒരു നടന്ന സംഭവമാണ് ഇതിനാധാരം. 2014 അണ്ടര്‍ 19 ലോകകപ്പില്‍ സെൻസേഷനായ ഈ വെസ്റ്റ് ഇൻഡീസ് താരം ട്രിനിഡാഡിലെ ബാല്‍മെയിനിലുള്ള പരിശീലന കേന്ദ്രത്തില്‍ നിന്ന് കോവയിലെ തന്റെ വസതിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ അപകടത്തിൽ പെട്ടു.
ഇരുകാലിനും ഗുരുതര പരിക്കുകൾ സംഭവിച്ച പൂരാന്‍ പിന്നീടുള്ള ആറ് മാസത്തോളം വീൽചെയറിലും കിടക്കയിലുമാണ് കഴിഞ്ഞത്. വെസ്റ്റ് ഇൻഡീസ് സീനിയർ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരുന്നിടത്ത് നിന്നുമുണ്ടായ അപ്രതീക്ഷിത വീഴ്ച്ചയിൽ അയാൾ കടുത്ത നിരാശയിലേക്ക് വഴിമാറി. അതിനിടയിൽ താരത്തിന് നൽകിയിരുന്ന സാമ്പത്തിക സഹായവും വിൻഡീസ് ക്രിക്കറ്റ് ബോർഡ് അവസാനിപ്പിച്ചു.
ഒടുവിൽ രക്ഷകനായി എത്തിയ കിറോൺ പൊള്ളാര്‍ഡിന്റെ ശിക്ഷണത്തിൽ പുരാൻ തന്റെ ക്രിക്കറ്റ് കരിയറിലെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിക്കുകയായിരുന്നു. ഒടുവിൽ പത്ത് വർഷങ്ങൾക്ക് ശേഷം ലോക ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായി തന്റെ ചരിത്രം അയാൾ തിരുത്തുകയും ചെയ്തു.
Content Highlights: Nicholas Pooran bravely made his second comeback to cricket after a car accident early in his career