
ഈ കഴിഞ്ഞ ഐ പി എല്ലില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച, ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ, ബാറ്റിങ്ങിന്റെ പീക്ക് പ്രായത്തില്‍ നില്‍ക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന്‍.
വെറും 29ാം വയസ്സിലാണ് പുരാന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുരാന്റെ വിരമിക്കല്‍ പ്രഖ്യാപനം. വളരെ കഠിനമായ തീരുമാനമായിരുന്നു ഇതെന്ന് വൈകാരികമായ പോസ്റ്റില്‍ പുരാന്‍ എഴുതി.
കഴിഞ്ഞ കുറച്ച് കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു പുരാന്‍. ബുദ്ധിമുട്ടായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം പോസ്റ്റില്‍ എഴുതി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററും കൂടിയാണ് ഈ ഇടം കയ്യന്‍ ബാറ്റര്‍.
ലോകമെമ്പാടും നടക്കുന്ന ട്വന്റി-20 ടൂര്‍ണമെന്റുകളിലെല്ലാം തന്നെ നിറ സാന്നിധ്യമാണ് പുരാന്‍. ഏതൊരു ടി-20 ടീമിന്റെയിം നട്ടെല്ലാകാന്‍ പുരാന് സാധിക്കാറുണ്ട്. ചിലപ്പോള്‍ ഇതുകൊണ്ടെല്ലാമാകാം പുരാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതെന്നും ആരാധകര്‍ പറയുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധികളും കളിക്കാരുമായുള്ള പ്രശ്‌നങ്ങളും ഒരുപാട് കാലമായി സജീവമാണ്.
ആ ഒരു പ്രതിസന്ധിയും ഒരുപക്ഷെ പുരാന്റെ വിരമിക്കലിന് വഴി ഒരുക്കിയിട്ടുണ്ടാകാം എന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകള്‍. ടി-20 ലീഗുകളിലെല്ലാം പ്രധാന താരമാകുന്ന പുരാന് അതില്‍ തന്നെ തുടരാനും സാധിക്കും. വിന്‍ഡീസിനായി കളിക്കുന്നതിനേക്കാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലീഗ് ക്രിക്കറ്റില്‍ നിന്നും ലഭിക്കുകയും ചെയ്യും.
എങ്കില്‍ കൂടിയും 29ാം വയസ്സില്‍ പുരാന്‍ വിരമിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ പുരാന് സാധിച്ചേനെ. വമ്പൻ അടികളും സ്‌റ്റൈലിഷ് ഷോട്ടുകളും ഒരുപോലെ കളിക്കാന്‍ സാധിക്കുന്ന ചുരുക്കം ടാലെന്റുകളില്‍ ഒരാളാണ് പുരാന്‍. സ്പിന്നിനെയും പേസിനും ഒരുപോലെ അതിര്‍ത്തി കടത്താനും പുരാനറിയാം.
2016ല്‍ അന്താരാഷ്ട്ര വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം 61 ഏകദിനങ്ങളും 106 ടി-20 മത്സരങ്ങളും വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. 2019ല്‍ ആരംഭിച്ച ഏകദിന കരിയറില്‍ മൂന്ന് സെഞ്ച്വറികളും 11 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 39.66 ശരാശരിയിലും 99.15 സ്‌ട്രൈക്ക് റേറ്റിലും 1983 റണ്‍സ് നേടിയ പുരാന്‍ അന്താരാഷ്ട്ര ടി-20യില്‍ 97 ഇന്നിങ്‌സുകളില്‍ നിന്നും 136.39 സ്‌ട്രൈക്ക് റേറ്റില്‍ 2275 റണ്‍സ് നേടിയിട്ടുണ്ട്. 13 അര്‍ധശതകം തികച്ച താരം വിന്‍ഡീസാനിയി ഏറ്റവും കൂടുതല്‍ ടി-20 റണ്‍സ് നേടിയ കളിക്കാരനായി വിരമിക്കുന്നത്.
കൈറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍ പോലുള്ള ട്വന്റി-20 ക്രിക്കറ്റിലെ അതികായന്‍മാര്‍ കളിച്ച ടീമിലാണ് ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ പുരാന്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരനായത്. ക്രിക്കറ്റ് ഒരുപാട് നേട്ടങ്ങള്‍ മറക്കാനാകാത്ത ഓര്‍മകളും തന്നുവെന്നും വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചതും ടീമിനെ നയിച്ചതും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുമെന്നും പുരാന്‍ വിരമിക്കല്‍ പോസ്റ്റില്‍ കുറിച്ചു.
Content Highlights- Why Nicholas Pooran retired at age of 29