
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനിന്റെ കലാശപ്പോരിന് നാളെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പരസ്പരം ഇറങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താനിറങ്ങുമ്പോൾ ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക സ്വപ്‌നം കാണുന്നത് ആദ്യ കിരീടമാണ്.
അതേസമയം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ നിരാശാജനകമായ ഡബ്ല്യുടിസി സീസണാണ് അവസാനിക്കാന്‍ പോവുന്നത്. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ ടീമിന് മൂന്നാം എഡിഷനിൽ ഫൈനലിലേക്ക് മുന്നേറാനായില്ല. 2021ല്‍ ന്യൂസിലാന്‍ഡിനോടും 2023ല്‍ ഓസീസിനോടും കിരീടപ്പോരില്‍ കീഴടങ്ങിയ ഇന്ത്യയ്ക്ക് ഇതുവരെ ഒരു ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടവും നേടാനായിട്ടില്ല.
പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു വീണതോടെയാണ് ഇന്ത്യയ്ക്ക് ഹാട്രിക്ക് ഫൈനല്‍ നഷ്ടമായത്. പക്ഷെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ പോയിന്റ് കിട്ടിയത് ഇന്ത്യന്‍ ടീമിനാണ്. എന്നിട്ടും ഫൈനലിലേക്ക് ടിക്കറ്റ് കിട്ടിയത് ദക്ഷിണാഫ്രിക്കയ്ക്കുമാണ്. എന്താണ് ഇതിനു പിന്നിലെ കാരണമെന്നറിയാം.
രണ്ടു വര്‍ഷം നീളുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടാറുള്ളത്. പക്ഷെ ആകെ നേടുന്ന പോയിന്റല്ല, മറിച്ച് പോയിന്റ് ശതമാനമാണ് ടീമുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്കൻ ടീം ഫൈനലിലേക്ക് മുന്നേറാനുള്ള കാരണവും ഇതുതന്നെയാണ്.
ആകെ ലഭിച്ച പോയിന്റെടുത്താല്‍ 154 പോയിന്റ് നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യക്കും 114ഉം സൗത്താഫ്രിക്കയ്ക്കു 100ഉം പോയിന്റ് ലഭിച്ചു. പക്ഷെ പോയിന്റ് ശതമാനമെടുത്തപ്പോള്‍ ഒന്നും രണ്ടും സ്ഥാനക്കാരെ ദക്ഷിണാഫ്രിക്ക ഓവര്‍ടേക്ക് ചെയ്തു. 69.44 ആണ് അവരുടെ പോയിന്റ് ശതമാനം. ഓസീസിന് 67.54 ശതമാനവും ഇന്ത്യക്കു 50 ശതമാനവുമാണ് നേടാനായത്. ഓസീസിനോടും ന്യൂസിലാൻഡിനോടും പരമ്പര തോൽവികൾ ഏറ്റുവാങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
Content Highlights: why india not playing in final despite more points than south africa