അന്തരിച്ചത് 'മറ്റൊരു' മൈക്കല്‍ ഷൂമാക്കര്‍; എന്നാല്‍ ആദരാഞ്ജലികള്‍ എത്തുന്നത് എഫ് 1 ഇതിഹാസത്തിന്‌

പേരിലെ സാമ്യമാണ് ആരാധകരിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചത്

അന്തരിച്ചത് 'മറ്റൊരു' മൈക്കല്‍ ഷൂമാക്കര്‍; എന്നാല്‍ ആദരാഞ്ജലികള്‍ എത്തുന്നത് എഫ് 1 ഇതിഹാസത്തിന്‌
dot image

ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് റേസിങ് ഇതിഹാസതാരവും ഫോര്‍മുല വണ്‍ ലോക ചാമ്പ്യനുമായ മൈക്കല്‍ ഷൂമാക്കര്‍ അന്തരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് 13 വര്‍ഷമായി കോമയിലായ ഇതിഹാസത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരെത്തുന്നുണ്ട്. എന്നാല്‍ മറ്റൊരു മൈക്കല്‍ ഷൂമാക്കറാണ് യാഥാര്‍ത്ഥത്തില്‍ അന്തരിച്ചത്.

അമേരിക്കന്‍ എഴുത്തുകാരനും ജീവചരിത്ര പുസ്തകങ്ങളിലൂടെ പ്രശസ്തനുമായ മൈക്കല്‍ ഷൂമാക്കറാണ് യഥാര്‍ത്ഥത്തില്‍ അന്തരിച്ചത്. വിസ്‌കോണ്‍സ് സ്വദേശിയായ എഴുത്തുകാരന്‍ ഷൂമാക്കര്‍ തന്റെ 75-ാം വയസിലാണ് മരിച്ചത്.

അദ്ദേഹത്തിന്റെ മകൾ എമിലി ജോയ് ഷൂമാക്കറാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോള: എ ഫിലിംമേക്കേഴ്സ് ലൈഫ്, ക്രോസ്റോഡ്സ്: ദി ലൈഫ് ആൻഡ് മ്യൂസിക് ഓഫ് എറിക് ക്ലാപ്ടൺ, ബീറ്റ് കവി അലൻ ഗിൻസ്ബെർഗിന്റെ ജീവചരിത്രമായ ധർമ്മ ലയൺ എന്നീ പ്രശസ്തമായ കൃതികൾ രചിച്ചത് ഷൂമാക്കറാണ്.

എന്നാൽ എഴുത്തുകാരന്റെ മരണം സോഷ്യൽ മീഡിയയിൽ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. മൈക്കൽ ഷൂമാക്കർ അന്തരിച്ചു എന്ന് കേട്ടതോടെ മുൻ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷൂമാക്കറാണ് മരിച്ചതെന്നാണ് പലരും കരുതിയത്. പേരിലെ സാമ്യമാണ് ആരാധകരിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. ഇതോടെ റേസിങ് ഇതിഹാസം ഷൂമാക്കറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ ആരാധകരെത്തി. ഏറെ വൈകിയാണ് മരിച്ചത് എഴുത്തുകാരൻ മൈക്കൽ ഷൂമാക്കറാണെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.

ഏഴുതവണ ലോക എഫ് 1 ചാമ്പ്യനായ ഷൂമാക്കര്‍ 2013ലാണ് അപകടത്തെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നും വെള്ളി വെളിച്ചത്തില്‍ നിന്നും ഉള്‍വലിഞ്ഞത്. ഫ്രാന്‍സിലെ ആല്‍പ്സില്‍ സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കര്‍ തലയടിച്ച് വീഴുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റതോടെ ഓര്‍മകളും നശിച്ചു. പിന്നീട് ഷൂമാക്കറുടെ ആരോഗ്യത്തെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചുവെങ്കിലും കുടുംബം അതെല്ലാം നിഷേധിച്ചു. തീര്‍ത്തും സ്വകാര്യജീവിതമായിരുന്നു പിന്നീട് ഷൂമാക്കറിന്‍റേത്.

Content highlights: Author Michael Schumacher has passed away, leading to confusion among fans who mistook him for the Formula One legend of the same name.

dot image
To advertise here,contact us
dot image