

ഐപിഎൽ 2026 ലെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ലേല തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. അൺക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്കായി ചെന്നൈ വൻ തുക മുടക്കിയതിനെതിരെ ആണ് ബദരീനാഥ് തുറന്നടിച്ചത്.
ലേലത്തിൽ ആരാധകരെ ഞെട്ടിച്ച് പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും 14.2 കോടി രൂപ വീതം നൽകിയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.ഇതിന് പിന്നാലെയാണ് തന്‍റെ യുട്യൂബ് ചാനലില്‍ താരലേലത്തിലെ സിഎസ്കെയുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ബദരീനാഥ് രംഗത്തെത്തിയത്.
ഈ രണ്ട് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കാൻ സിഎസ്‌കെയ്ക്ക് ആരാണ് ഉപദേശം നൽകിയതെന്ന് എനിക്കറിയില്ല. ഇവർ റൺസ് കണ്ടെത്തുകയാണെങ്കിൽ തന്നെ അതൊരു ഭാഗ്യം മാത്രമായിരിക്കും. ഇവരുടെ ബാറ്റിംഗ് ശൈലിയിൽ എനിക്ക് വിശ്വാസമില്ല. ഇവർക്ക് നൽകിയ തുക വളരെയധികം കൂടിപ്പോയെന്നും ബദരീനാഥ് പറഞ്ഞു. അർഷ്ദീപ് സിംഗിനെയും ബാർട്ട്ലെറ്റിനെയും പോലുള്ള ബൗളർമാരുടെ വേഗത നേരിടാനാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് വീർ ബാറ്റ് ഉയർത്തുന്നതിന് മുൻപേ പന്ത് കടന്നുപോകുകയാണ്. ഇത്തരമൊരു നിലവാരമുള്ള ബൗളിംഗ് അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകില്ല. 14 കോടിയിലധികം രൂപ നൽകി ഇവരെയെടുത്തത് സിഎസ്‌കെ കാണിച്ച വലിയ അബദ്ധമാണ്. ഇതൊരു വലിയ ചൂതാട്ടമായിരുന്നു, അത് ഇപ്പോൾ പാളിയിരിക്കുകയാണെന്നും ബദരീനാഥ് കൂട്ടിചേർത്തു.
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടീം വരുത്തിയ മാറ്റങ്ങളെയും ബദരീനാഥ് ചോദ്യം ചെയ്തു. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 43 റൺസുമായി തിളങ്ങിയ ജാമി ഓവർട്ടണെ പുറത്തിരുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ബൗളിംഗ് നൽകാത്ത ഓൾറൗണ്ടർ: ഓവർട്ടണ് പകരം ടീമിലെത്തിയ പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവർ പോലും ബൗൾ ചെയ്യിക്കാത്തതിനെയും ബദരീനാഥ് പരിഹസിച്ചു.
Content Highlights:s-badrinath-criticizes-csk-auction-strategy-and-young-players