

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയിച്ചതോടെ മികച്ച ലീഡും ഓസീസ് സ്വന്തമാക്കി.
എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയന്‍റും 87.5 പോയന്‍റ് ശതമാവുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയ ന്യൂസിലന്‍ഡ് 28 പോയന്‍റും 77.78 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ ജയത്തോടെ നാല് ടെസ്റ്റില്‍ മൂന്ന് ജയവും ഒരു സമനിലയും നേടിയ ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. 36 പോയന്‍റുള്ള ദക്ഷിണാഫ്രിക്കക്ക് 75 ആണ് പോയന്‍റ് ശതമാനം.
രണ്ട് ടെസ്റ്റ് മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി നാലാം സ്ഥാനത്തുള്ളപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ആണ് അഞ്ചാമത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 9 ടെസ്റ്റ് കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി പാകിസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള ടെസ്റ്റുകൾ അത് കൊണ്ട് തന്നെ ഇന്ത്യയ്ക്ക് നിർണായകമാകും.
Content Highlights- world test championship; australia on top, india on sixth after pakistan