

ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വാര്‍ഷിക കരാറുകളില്‍ ബിസിസിഐ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 22 ന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ കളിക്കാരുടെ കരാറുകളെക്കുറിച്ചുള്ള തീരുമാനം എടുക്കും. യോഗത്തിൽ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പുരുഷ-വനിതാ താരങ്ങളുടെ വാര്‍ഷിക പ്രതിഫലം കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് പരിഷ്‌കരിച്ചേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇരുവരുടെയും വാര്‍ഷിക പ്രതിഫലത്തില്‍ രണ്ട് കോടി രൂപയുടെ വീതം കുറവുണ്ടാകും. 2024-25 സൈക്കിളില്‍ (2024 ഒക്ടോബര്‍ 1 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ) കോഹ്ലിയും രോഹിതും എ+ വിഭാഗത്തിലായിരുന്നു.
2024 ജൂണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനുശേഷം വിരാട് കോഹ്ലിയും രോഹിത് ശർമയും ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇരുവരുടെയും ഗ്രേഡ് താഴ്ത്തിയിരുന്നില്ല. 2025 മെയ് മാസം ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. രോഹിതും കോഹ്‌ലിയും ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്.
Content Highlights: BCCI Is Likely To Deduct Rs 2 Crore Each From Virat Kohli, Rohit Sharma's Salaries