

2025-26 സീസണിലേക്കുള്ള പുതിയ ബിസിസിഐ കേന്ദ്ര കരാർ പട്ടികയിൽ ശുഭ്മൻ ഗില്ലിന് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 22 ന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ കളിക്കാരുടെ കരാറുകളെക്കുറിച്ചുള്ള തീരുമാനം എടുക്കും. യോഗത്തിൽ ഗില്ലിന് എ പ്ലസ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഗിൽ എ ഗ്രേഡ് പട്ടികയിലാണുള്ളത്. ഗില്ലിന് നിലവിൽ അഞ്ച് കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. എ+ ഗ്രേഡിലുള്ള താരങ്ങൾക്ക് ഏഴ് കോടിയാണ് ലഭിക്കുന്നത്. നിലവിലെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനാണ് ഗിൽ. ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയ്ക്ക് പകരക്കാരനായാണ് ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്.
അതേസമയം പരിക്ക് മൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഗിൽ കളിച്ചിരുന്നില്ല. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന് പരുക്ക് പറ്റിയത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയായിരുന്നു. പിന്നാസെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഗിൽ ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ ഏകദിന പരമ്പര ഗില്ലിന് നഷ്ടമായിരുന്നു. എന്നാൽ താരം പരിക്കിൽ നിന്നും മോചിതനായ ഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ തിരിച്ചെത്തുകയായിരുന്നു.
Content Highlights: Shubman Gill to be promoted to A+ on BCCI Central Contracts, says Reports