

ഏതാനും മാസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടമില്ലാത്ത ബംഗാൾ താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ മുൻ ക്യാപ്റ്റുമായ സൗരവ് ഗാംഗുലി. ഷമി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും എന്നാൽ ഇന്ത്യൻ ടീമിൽ ഷമിക്ക് അവസരം ലഭിക്കാതിരിക്കാൻ കാരണമൊന്നുമില്ലെന്നാണ് ഗാംഗുലിയുടെ വാക്കുകൾ.
'ഷമി അസാധാരണമാം വിധം നന്നായി പന്തെറിയുന്നു. ഷമിക്ക് മികച്ച കായികക്ഷമതയുണ്ട്. രഞ്ജി ട്രോഫിയിൽ ബംഗാളിനായി ഷമി നന്നായി പന്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. സെലക്ടർമാർ ഷമിയെ നിരീക്ഷിക്കുന്നുണ്ട്. സെലക്ടർമാരും ഷമിയുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. എങ്കിലും അയാൾക്കിപ്പോൾ മുൻകാലങ്ങളിലെന്നപോലെ തന്നെ മികച്ച കായികക്ഷമതയുടെയും കഴിവുമുണ്ട്. ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ്, ഏകദിന ക്രിക്കറ്റ്, ടി20 ക്രിക്കറ്റ് ഷമി കളിക്കരുതെന്ന് പറയാൻ പ്രത്യേകിച്ച് കാരണമില്ല. കാരണം അയാളുടെ കഴിവ് വലുതാണ്. ഒരു എഐ അടിസ്ഥിത സ്പോർട്സ് കോച്ചിങ് പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.
2023ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലെ അവസരം നഷ്ടമാക്കിയത്. പരിക്കിനെ അവഗണിച്ച് ഇന്ത്യൻ ടീമിൽ തുടർന്ന ഷമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. എന്നാൽ നീണ്ടകാലം പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 2024ലെ ഐപിഎല്ലും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു ഷമിയുടെ ബൗളിങ്.
2025 ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും വിക്കറ്റ് വേട്ടയിൽ ഷമിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും റൺസ് ധാരാളം വിട്ടുകൊടുക്കുന്നുമുണ്ട്. ഇതോടെ താരത്തിന്റെ കായികക്ഷമതയിൽ വീണ്ടും സംശയമുണർന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിലടക്കം കളിക്കുന്നുണ്ടെങ്കിലും താരത്തെ ദേശീയ ടീമിലേക്ക് എടുക്കാത്തതിൽ വിമർശനവും ശക്തമാണ്.
Content Highlights: Sourav Ganguly's Clear Message To BCCI Selectors On Mohammed Shami