
ഇന്ത്യയുമായുള്ള മത്സരത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി ഉടക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവ വികാസങ്ങൾ. ഇന്നലെ ടോസ് സമയത്ത് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പതിവ് ഹസ്തദാനം ഒഴിവാക്കിയിരുന്നു.
ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കൈ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്നുമാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ വാദം.
ഇന്ത്യയുടെ വിജയത്തിനുശേഷം സൂര്യകുമാർ യാദവും ശിവം ദുബെയും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങിയിരുന്നു . സംഭവത്തിൽ പാകിസ്താൻ പരിശീലകൻ മൈക്ക് ഹെസ്സൻ നിരാശ പ്രകടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ക്യാപ്റ്റൻ സൽമാൻ അലി ആഗ സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും സേനയോടുമുള്ള ഇന്ത്യയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഹസ്തദാനത്തിൽ നിന്ന് വിട്ടുനിന്നതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
Content Highlights: PCB challenges ICC to withdraw from Asia Cup if match referee not sacked