
ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. പഹൽഗ്രാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമാണ് ഇത്. മത്സരം നടത്തരുതെന്ന് ഒരുപാട് ഇന്ത്യൻ ആരാധകർ പരാതി നൽകിയിരുന്നു. എന്നാൽ മൾട്ട് നാഷണൽ ടീമുകളുള്ള ടൂർണമെന്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കളിക്കാമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ മുൻ ഇന്ത്യൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ ഷാഹിദ് അഫ്രീദി. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ നിന്നും പിൻമാറിയതിനാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ അഫ്രീദി രംഗത്തെത്തിയത്. ക്രിക്കറ്റ് മുന്നോട്ട് പോകണമെന്നും ഇന്ത്യൻ താരം ശിഖർ ധവാനെ ചീഞ്ഞ മുട്ടയെന്നും അഫ്രീദി പറഞ്ഞു.
'ഞാൻ എപ്പോഴും പറയാറുണ്ട് ക്രിക്കറ്റ് മുന്നോട്ട് നീങ്ങണമെന്ന്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇത് സഹായിക്കുന്നതാണ്. ഇംഗ്ലണ്ടിൽ ആളുകൾ വിസിഎൽ കാണാൻ ടിക്കറ്റെടുത്തിരുന്നു.
ഞാൻ ആരുടെയങ്കിലും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അന്ന് ഞാൻ ചീഞ്ഞ മുട്ടയെന്ന് (ധവാൻ) വിളിച്ച താരത്തോട് അവന്റെ ക്യാപ്റ്റൻ വരെ കളിക്കേണ്ട, പക്ഷെ അത് സോഷ്യൽ മീഡിയയിൽ കുറിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ അവൻ ഗൂഢലക്ഷ്യത്തോടെയാണ് കാര്യത്തം സമീപിച്ചത്. അതാണ് അവനൊരു ചീഞ്ഞ മുട്ടയാണെന്ന് പറഞ്ഞത്.
ഇന്ത്യയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ചിലർ കളിക്കാരുടെ വീടുകളിൽ എത്തി അവരെ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. ചില കളിക്കാർ ഇപ്പോഴും തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. ജനിച്ചതുമുതൽ അവർ ഇത് തെളിയിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ അവർ ഏഷ്യാ കപ്പിൽ കമന്ററി ചെയ്യുന്നു,' അഫ്രീദി പറയുന്നു. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരം.
Content Highlights- Afridi slams ex Indian players