
രാജസ്ഥാൻ റോയൽസിന്റെ മുഖ് പരിശീലകൻ സ്ഥാനത്ത് നിന്നും മുൻ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം പടിയിറങ്ങിയിരുന്നു. രണ്ടാം വരവിൽ ഒരു സീസൺ മാത്രമാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായത്. ക്യാപ്റ്റൻസി തർക്കം മൂലമാണ് ദ്രാവിഡ് ടീമില്‍ നിന്നും പോയതെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ടീമിൽ വലിയ ഉത്തരവാദിത്തങ്ങൾ ടീം മാനേജ്‌മെൻറ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നു. ഐപിഎല്ലിൽ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക എന്നത് പണിഷ്‌മെൻറ് ട്രാൻസ്ഫർ പോലെയാണെന്ന് ഒരു മുൻ ഐപിഎൽ പരിശീലകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.നിർണായക തീരുമാനങ്ങളിൽ നിന്ന് ദ്രാവിഡിനെ അകറ്റി നിർത്താനുള്ള ടീം മാനേജ്‌മെൻറിൻറെ നീക്കമാണിതെന്നും ടീം തിരഞ്ഞെടുപ്പിലും ക്യപ്റ്റനെ തിരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും പേര്് വെളിപ്പെടുത്താത്ത മുൻ പരിശീലകൻ വ്യക്തമാക്കി.
ടീമിന്റെ നായകനായ സഞ്ജു സാംസൺ ടീം വിടാനുള്ള ആഗ്രഹം വ്യക്തമാക്കിയതിന് പിന്നാലെ റിയാൻ പരാഗിനെ നായകനാക്കാനാണ് രാജസ്ഥാൻ ബോർഡിന്റെ തീരുമാനം. എന്നാൽ ദ്രാവിഡിനി ഇതിനോട് യോജിപ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് അദ്ദേഹം ടീമിനോട് വിടപറഞ്ഞത്.
കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും റിയാൻ പരാഗിന് പുറത്തെടുക്കാനായിരുന്നില്ല. അഞ്ച് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചെങ്കിലും നാലിലും ടീം തോറ്റു. പരാഗിന് പകരം ഇന്ത്യയുടെ യുവ സെൻസേഷൻ താരം യഷസ്വി ജയ്‌സ്വാളിനെ നായകനാക്കാനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. എന്നാൽ റോയൽസ് പരാഗിൽ ഉറച്ചുനിൽക്കുന്നതും സ്വരചേർച്ച ഇല്ലാതെയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights- Rahul Dravid Is Leaving rajasthan Royals because of captaincy issues