
ഗുരുതര പരിക്കിലും താൻ ആഷസ് ടെസ്റ്റ് പരമ്പരയില്‍ കളിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ഔള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോളെല്ലിന് പരിക്കേറ്റ താരം ശസ്ത്രക്രിയ ഒഴിവാക്കി റിഹാബിലിറ്റേഷനിലൂടെ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്.
ശസ്ത്രക്രിയ തെരഞ്ഞെടുത്താല്‍ നാല് മാസം വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കുകയാണെന്ന് ക്രിസ് വോക്‌സ് പറഞ്ഞു. രണ്ട് മാസത്തെ റീഹാബിലിറ്റേഷനിലൂടെ പരിക്കില്‍ നിന്ന് മുക്തനാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് താരം വ്യക്തമാക്കി.
നവംബര്‍ 21നാണ് ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ഓവല്‍ ക്രിക്കറ്റ്‌ടെസ്റ്റിന്റെ അവസാന ദിനം പരിക്കേറ്റ കൈയുമായി ക്രീസിലെത്തിയ ക്രിസ് വോക്‌സ് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് വോക്‌സിന് പരിക്കേല്‍ക്കുന്നത്.
ബൗളിങിനൊപ്പം വാലറ്റത്ത് ബാറ്റിങ്ങിലും തിളങ്ങാൻ കഴിയുന്ന താരമാണ് വോക്‌സ്. ടെസ്റ്റിൽ 62 മത്സരങ്ങളിൽ നിന്ന് 192 വിക്കറ്റുകൾ നേടിയ താരം 2034 റൺസും നേടിയിട്ടുണ്ട്.
Content Highlights- 'I won't undergo surgery, will take the risk and play the Ashes'; Chris Woakes