
ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിന് പരിക്ക്. ഇംഗ്ലണ്ട് ബൗളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൌണ്ടില്‍ വീഴുകയും. റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.
48 പന്തിൽ 37 റൺസുമായി മികച്ച രീതിയിൽ നീങ്ങുമ്പോഴായിരുന്നു പന്തിന് പരിക്കറ്റത്. നേരെ നിൽക്കാൻ പോലും പറ്റാതിരുന്ന പന്തിനെ ഗോൾഫ് കാർട്ട് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. പരിക്കേറ്റ് മിനിറ്റുകൾക്കപ്പുറ പന്തിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൂന്നാം ടെസ്റ്റിനിടയിലും താരത്തിന് പരിക്കേറ്റിരുന്നു. കീപ്പിങ്ങിനിടെ കൈയ്യിൽ പരിക്ക് പറ്റിയ പന്തിന് പകരം ധ്രുവ് ജുറൽ കീപ്പർ നിന്നപ്പോൾ പന്ത് രണ്ട് ഇന്നിങ്‌സിലും ബാറ്റ് വീശി. നിലവില്‍ നടക്കുന്ന മത്സരത്തിലും പരിക്ക് ഭേദമായില്ലെങ്കിൽ പന്തിന് പകരം ജുറൽ കീപ്പർ നിന്നേക്കാം.
പരമ്പരയിൽ 2-1ന് പിറകിൽ നിൽക്കുന്ന ഇന്ത്യക്ക് പന്തിന്റെ പരിക്ക് നല്ല ലക്ഷണമല്ല. മികച്ച ഫോമിലുള്ള താരം ഇന്ത്യയുടെ മധ്യനിരയെ താങ്ങി നിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ ഇന്നിങ്‌സിലും അത് വ്യക്തമായിരുന്നു. താരത്തിന്റെ പരിക്കിന്റെ ആഘാതം വെച്ച് ഈ ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
Why always Rishabh Pant 💔 pic.twitter.com/36qJISovTy
— Team India (@FCteamINDIA) July 23, 2025
അതേസമയം നാലാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് നിലവിൽ ഇന്ത്യ. 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 19 റൺസുമായി രവീന്ദ്ര ജഡേജയും 19 റൺസുമായി ഷർദുൽ താക്കൂറുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ഓപ്പണർ ബാറ്റർ യശസ്വി ജയ്‌സ്വാളും സായ് സുദർശനും അർധസെഞ്ച്വറി പൂർത്തിയാക്കി. സുദർശൻ 61 റൺസ് നേടിയപ്പോൾ ജെയ്‌സ്വാൾ 58 റൺസ് സ്വന്തമാക്കി. കെൽ രാഹുൽ (46), ശുഭ്മൻ ഗിൽ (12) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് രണ്ടും, ക്രിസ് വോക്‌സ് ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് നേടി.
Content Highlights- Rishab Pant faces injury in fourth test