ടെസ്റ്റ് ജയത്തിൽ താരങ്ങളെ പേരെടുത്ത് അഭിനന്ദിച്ച് ജയ്ഷാ; തിളങ്ങിയ സിറാജിനെ അവഗണിച്ചതിൽ വിമർശനം

ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി.

ടെസ്റ്റ് ജയത്തിൽ താരങ്ങളെ പേരെടുത്ത് അഭിനന്ദിച്ച് ജയ്ഷാ; തിളങ്ങിയ സിറാജിനെ അവഗണിച്ചതിൽ വിമർശനം
dot image

കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇം​ഗ്ലണ്ടിനെ ക്രിക്കറ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. 336 റൺസിനാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിന്റെ 58 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഇം​ഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്.

അതേ സമയം ചരിത്ര വിജയത്തിനിടയിലും വിവാദം പൊട്ടിപ്പുറപ്പെട്ടത് കല്ലുകടിയായി. വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങൾക്ക് ഐസിസി ചെയർമാൻ കൂടിയായ ജയ് ഷാ അനുമോദനവുമായി എത്തിയപ്പോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്‌. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ ആകാശ് ദീപ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരെയാണ് ജയ് ഷാ അഭിനന്ദിച്ചത്.

'ഒരു വലിയ ടെസ്റ്റ് മത്സരമാണ് അവസാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തും ആഴവും വ്യക്തമാക്കുന്ന മത്സരമായിരുന്നു ഇത്. ഗില്ലിന്റെ 269 & 161, ബാറ്റിംഗ് പ്രകടനം സവിശേഷമായിരുന്നു. ആകാശ് ദീപിന്റെ 10 വിക്കറ്റ് പ്രകടനവും എടുത്ത് പറയണം. രവീന്ദ്ര ജഡേജയും റിഷഭ് പന്തും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഈ പ്രകടനങ്ങളെല്ലാം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ലോര്‍ഡ്‌സിലെ അടുത്ത മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നു.' ജയ്ഷാ എക്‌സിൽ കുറിച്ചിട്ടു. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ക്രിക്കറ്റ് ആരാധകര്‍ തിരിഞ്ഞത്.

ടെസ്റ്റിലൊന്നാകെ ഏഴ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി. ഫീല്‍ഡിംഗിലും സിറാജ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്നലെ ജോഷ് ടംഗിനെ പുറത്താക്കാനെടുത്ത മിന്നും ക്യാച്ച് ഒരുദാഹരണമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ആരാധകർ വിമർശനം ഉന്നയിച്ചത്.

Content Highlights: No mention of Siraj: Jay Shah's congratulatory post lands in controversy

dot image
To advertise here,contact us
dot image