'വിവാഹത്തിന് മുൻപ് മോഡലിങ് ചെയ്തിരുന്നു, ഷമി നിർബന്ധിച്ചാണ് ആ ജോലി ഉപേക്ഷിച്ചത്'; കോടതി ഉത്തരവിൽ ഹസിൻ

കോടതി ഉത്തരവിന് പിന്നാലെ ഷമിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഹസിൻ ജഹാൻ

dot image

ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. മുൻ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ വിചാരണ നേരിടുന്ന ഷമിയോട് ഭാര്യയ്ക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുൻ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും കൂടി പ്രതിമാസം നാല് ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഇപ്പോഴിതാ കോടതി ഉത്തരവിന് പിന്നാലെ ഷമിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഹസിൻ ജഹാൻ. വിവാഹസമയത്ത് മോഡലിങ്ങും അഭിനയവുമായി നല്ല വരുമാനമുണ്ടായിരുന്ന തന്നെ, നിർബന്ധിച്ച് ജോലി കളയിച്ച് വീട്ടിലിരുത്തിയത് മുഹമ്മദ് ഷമിയാണെന്നാണ് ഹസിൻ ജഹാൻ ആരോപിക്കുന്നത്. താൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് ഷമിക്ക് വേണ്ടതെന്നും തന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഷമി ഉപേക്ഷിക്കണമെന്നും ഹസിൻ ജഹാൻ പറഞ്ഞു.

‘വിവാഹത്തിന് മുൻപ് ഞാൻ മോഡലിങ് ചെയ്തും അഭിനയിച്ചും പണം സമ്പാദിച്ചിരുന്നു. വിവാഹത്തോടെ ജോലി ഉപേക്ഷിക്കാൻ ഷമി എന്നെ നിർബന്ധിച്ചു. ഞാൻ ഒരു സാധാരണ വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിക്കഴിയുന്നതായിരുന്നു ഷമിക്ക് താൽപര്യം. ഷമിയെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നതിനാൽ ജോലി കളയാനുള്ള നിർബന്ധത്തിന് വഴങ്ങുകയായിരുന്നു’, ഹസിൻ ജഹാൻ പറഞ്ഞു.

'എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നു', ഹസിൻ ജഹാൻ പറഞ്ഞു.

'ഒരാളുമായി ഒരു ബന്ധത്തിൽ അകപ്പെടുമ്പോൾ അവർ മോശം സ്വഭാവക്കാരനാണെന്നോ ക്രിമിനലാണെന്നോ നമ്മുടെയും മകളുടെയും ഭാവി വച്ച് കളിക്കുമെന്നും മുഖത്തുനോക്കി മനസ്സിലാക്കാനാകില്ലല്ലോ. ഞാനും അത്തരത്തിലാണ് ഇരയാക്കപ്പെടുകയായിരുന്നു. വലിയ കുറ്റവാളികളോട് പോലും ദൈവം ക്ഷമിച്ചിട്ടുണ്ട്. മകളുടെ സുരക്ഷയോ ഭാവിയോ സന്തോഷമോ ഒന്നും ഒരിക്കലും ഷമിക്ക് ഒരു വിഷയമേയല്ല. ഹസിൻ ജഹാന്റെ ജീവിതം നശിപ്പിച്ചേ അടങ്ങൂവെന്ന വാശി ഷമി ഉപേക്ഷിക്കണം. എന്നെ നശിപ്പിക്കാൻ ഷമിക്കു കഴിയില്ല. കാരണം ഞാൻ നീതിയുടെ വശത്താണ്. ഷമി അനീതിയുടെ ഭാഗത്തും', ഹസിൻ ജഹാൻ പറഞ്ഞു.

ഹസിൻ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകള്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍കാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്. ഷമിക്കെതിരായ കേസില്‍ ആറ് മാസത്തിനുള്ളില്‍ തീർപ്പാക്കാനും ഹൈക്കോടതി കീഴ്ക്കോടതിയോട് ഉത്തരവിട്ടു. 2018ലാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്.

Mohammed Shami and his Ex Wife Hasin Jahan
മുഹമ്മദ് ഷമി, ഹസിന്‍ ജഹാന്‍

2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.

Content Highlights: Mohammed Shami's Estranged Wife Hasin Jahan Breaks Silence After Calcutta High Court's Ruling

dot image
To advertise here,contact us
dot image