
ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രമെഴുതി നെതർലാൻഡ്സ് - നേപ്പാൾ ട്വന്റി 20 മത്സരം. ഒരു മത്സരത്തിലെ വിജയികളെ നിശ്ചയിക്കാൻ ഇതാദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ വേണ്ടി വന്നു. സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന നെതർലാൻഡ്സും നേപ്പാളും തമ്മിലുള്ള മത്സരത്തിലാണ് അനിശ്ചിതത്വം മൂന്നാമത്തെ സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഒടുവിൽ മത്സരം നെതർലാൻഡ്സ് വിജയിക്കുകയും ചെയ്തു.
സ്കോട്ട്ലാൻഡ്, നെതർലാൻഡ്സ്, നേപ്പാൾ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലാണ് ചരിത്രം പിറന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 35 റൺസെടുത്ത തേജാ നിഡമനൂരു, 30 റൺസെടുത്ത വിക്രംജിത്ത് സിങ് എന്നിവരാണ് നെതർലാൻഡ്സ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ നേപ്പാൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 48 റൺസെടുത്ത രോഹിത് പൗഡൽ ആണ് ടോപ് സ്കോറർ. ഇരുടീമുകളും തുല്യനിലയിൽ സ്കോർ ചെയ്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ഒരോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തു. കുശൽ ഭുര്‍ട്ടൽ നേടിയ 18 റൺസാണ് നേപ്പാളിനെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ തിരിച്ചടിച്ച നെതർലാൻഡ്സ് ഒരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസിലെത്തി. ഇതോടെ മത്സരം രണ്ടാമത്തെ സൂപ്പർ ഓവറിലേക്ക് നീങ്ങി.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് ഒരു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ സിക്സർ പറത്തി ദീപേന്ദ്ര സിങ് ഐറി നേപ്പാളിനെ നെതർലാൻഡ്സ് സ്കോറിന് ഒപ്പമെത്തിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 17 റൺസാണ് നേപ്പാൾ നേടിയത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മൂന്നാമത്തെ സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു.
ഇത്തവണ നേപ്പാളിന്റെ പോരാട്ടത്തിന് നെതർലാൻഡ്സ് സംഘം തടയിട്ടു. വെറും നാല് പന്തിൽ റൺസെടുക്കും മുമ്പെ രണ്ട് നേപ്പാൾ ബാറ്റർമാരും വിക്കറ്റ് നഷ്ടമാക്കി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി മൈക്കൽ ലെവിറ്റ് നെതർലാൻഡ്സിന് വിജയം സമ്മാനിക്കുകയും ചെയ്തു.
Content Highlights: Nepal vs Netherlands becomes the first international match to enter 3rd super over