
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്ക്നൽകുന്ന പട്ടൗഡി ട്രോഫിയിൽനിന്ന്, മുൻ ഇന്ത്യൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡിയെ വെട്ടാനുള്ള നീക്കം വിവാദമായതിന് പിന്നാലെ ഇടപെട്ട് സൂപ്പർതാരം സച്ചിൻ ടെണ്ടുൽക്കർ.
പട്ടൗഡി ട്രോഫിയെന്ന പേരുമാറ്റി, ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറിന്റെയും ഇംഗ്ലീഷ് താരം ജയിംസ് ആൻഡേഴ്സന്റെയും പേരിലാക്കി ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയെന്നാക്കാനായിരുന്നു നീക്കം. ഇതിനെതിരെ വിമർശനം ഉയരുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെയാണ് സച്ചിൻ തന്നെ നേരിട്ട് ഇടപെട്ടത്.
ഈ മാസം 20ന് ലീഡ്സിലെ ഹെഡിങ്‌ലിയിൽ ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മുതൽ പേരു മാറ്റാനായിരുന്നു തീരുമാനം. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) പട്ടൗഡിയുടെ പേരുമാറ്റാനുള്ള നീക്കം നടത്തിയത്.
ഇത് വിവാദമായതോടെ ഇസിബി ക്രിക്കറ്റ് അധികൃതരുമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിനിധികളുമായും സംസാരിച്ച സച്ചിൻ, പേരു മാറ്റാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഐസിസി ചെയർമാൻ കൂടിയായ ജയ് ഷായും പട്ടൗഡി ട്രോഫി തന്നെ തുടരണമെന്ന നിലപാടുമായി രംഗത്തെത്തി.
ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്യാപ്റ്റൻമാരിൽ ഒരാളായ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് വിദേശ മണ്ണിൽ ഇന്ത്യയ്‌ക്ക് ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിച്ചത്. 1967ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഇത്. ഇന്ത്യയെ 40 ടെസ്റ്റുകളിൽ നയിച്ച പട്ടൗഡി ടീമിന് 9 വിജയങ്ങളും സമ്മാനിച്ചു.
Content Highlights: Sachin Tendulkar steps in, speaks to BCCI, ECB after Pataudi Trophy rebranded to Anderson-Tendulkar