'ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു';അധിക്ഷേപിച്ച് CPജോൺ

സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും സി പി ജോണ്‍

'ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു';അധിക്ഷേപിച്ച് CPജോൺ
dot image

തിരുവനന്തപുരം: വിവാദ പരാമര്‍ശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണക്കാര്‍ പാവപ്പെട്ടവരായി അഭിനയിക്കുന്നു, പരമദരിദ്രനായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്ത്രിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. പ്രിയദര്‍ശിനി സൗജന്യ യാത്രയില്‍ ധാരാളം സ്ത്രീകള്‍ തള്ളിക്കയറുന്നുണ്ട് എന്നതില്‍ സംശയമില്ല. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് എന്നാണ് മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ദീപ്തി മേരി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ വരാന്തയിലായിരിക്കും കിടക്കുന്നത്. സൗജന്യ ബസ് യാത്രയില്‍ ആളുകള്‍ ധാരാളം പോകുന്നു. എന്നാല്‍ സ്വകാര്യ സ്‌കൂളില്‍ വലിയ തുക നല്‍കി ഇതേ സ്ത്രീകള്‍ പഠിപ്പിക്കുന്നുവെന്നും ദീപ്തി പറഞ്ഞു.

അതേസമയം സി പി ജോണിനെതിരെ സിപിഐഎം നേതാവ് ചിന്ത ജെറോമും രംഗത്തെത്തി. സി പി ജോണിന്റേത് കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവനയാണെന്ന് ചിന്ത ജെറോം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. അദ്ദേഹം ചുമതലയേറ്റപ്പോള്‍ പറഞ്ഞത് രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിയാണെന്ന്. ഇപ്പോള്‍ മനസിലായില്ലേ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും നിലപാടും. സ്ത്രീ വിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധവുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതൊക്കെ നമ്മുടെ ഔദാര്യമാണെന്ന ഫ്യൂഡല്‍ രീതിയിലാണ് അദ്ദേഹം സമീപിക്കുന്നതെന്നും ചിന്ത പറഞ്ഞു.

Content Highlights: Transport Minister C P John has drawn criticism over remarks suggesting that some women send their children to school despite not having money for bus fares

dot image
To advertise here,contact us
dot image