
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ എയ്ഡൻ മാർക്രം ടെംബ ബാവുമ, കഗീസൊ റബാഡ എന്നിവർക്കെല്ലാം പ്രശംസ ലഭിക്കുന്നുണ്ട്. മൂവരും ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെഞ്ച്വറി തികച്ച മാർക്രമായിരുന്നു കളിയിലെ താരം. എന്നാൽ മത്സരത്തിലെ നിർണായക ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ടീമിന്റെ പ്രതീക്ഷകളെ നിലനിർത്തിയ ഒരു താരമുണ്ട്. വിയാൻ മുൾഡർ.
സെഞ്ച്വറിയോ അർധസെഞ്ച്വറിയോ ഒന്നും നേടിയില്ലെങ്കിലും താരത്തിന്റെ ബാറ്റിങ് ടീമിന്റെ വിജയത്തിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്‌സിൽ 282 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോർ ഒമ്പതിൽ നിൽക്കുമ്പോൾ തന്നെ ഓപ്പണിങ് ബാറ്റർ റയാൻ റിക്കൾട്ടണെ നഷ്ടപ്പെട്ടിരുന്നു.
മൂന്നാമനായെത്തിയത് വിയാൻ മുൾഡർ എന്ന ഓൾറൗണ്ടറായിരുന്നു. ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാൽ ഓസീസ് മത്സരത്തിൽ പിടിമുറുക്കുമെന്ന് തീർച്ചയായിരുന്നു. മാർക്രത്തിനൊപ്പം ഒരാൾ കൂട്ടുനിൽക്കേണ്ടത് കളിയുടെ വിധി അനുകൂലമാക്കാൻ അത്യവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മുൾഡറെത്തുന്നത്.
ആദ്യ ഇന്നിങ്‌സിൽ ആറ് റൺസ് മാത്രം നേടി പുറത്തായ മുൾഡർ എന്നാൽ ഇത്തവണ നങ്കൂരമിടുകയായിരുന്നു. 50 പന്തുകൾ നേരിട്ട മുൾഡർ അഞ്ച് ഫോറടക്കം 27 റൺസ് നേടിയാണ് പുറത്തായത്. സ്റ്റാർക്കിന്റെ പന്തിൽ മാർനസ് ലബുഷെയ്‌ന് ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
സ്‌കോർബോർഡ് മാത്രം നോക്കിയാൽ മുൾഡറിന്റെ ഇന്നിങ്‌സിന്റെ വില മനസിലാകണമെന്നില്ല. എന്നാൽ മത്സരത്തിന്റെ സാഹചര്യത്തിൽ ഒരു നൂറ് റൺസിനോളം പോന്ന ഇന്നിങ്‌സാണ് മുൾഡർ കളിച്ചത്. മാർക്രവുമായി രണ്ടാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടിയതും മുൾഡറായിരുന്നു.
അതേസമയം, നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 212 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 73-7ലേക്ക് തകർന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവിൽ 207 റൺസടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസിൻറെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.
Content Highlights- Wiaan Mulder underrated hero of WTC finals for South Africa