ഇനി ആ വാചകമില്ല; സ്റ്റാർക്കിനും ഹെയ്‌സൽവുഡിനും ഇത് കന്നി തോൽവി

50 വർഷത്തിനിടെ ഓസീസ് കളിച്ച 14 ഫൈനലുകളിൽ നാലാമത്തെ മാത്രം തോൽവിയാണിത്

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക കിരീടം ചൂടിയിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ അരങ്ങേറിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം. ഇതോടെ ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പിന് കൂടിയാണ് വിരാമമായത്. 50 വർഷത്തിനിടെ അവർ കളിച്ച 14 ഫൈനലുകളിൽ നാലാമത്തെ മാത്രം തോൽവിയാണിത്.

15 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ തോൽക്കുന്നത്. 2010 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇതിന് മുന്നേയുള്ള ഓസ്‌ട്രേലിയൻ തോൽവി. സൗത്ത് ആഫ്രിക്കയുടെ ജയത്തോടെ ഓസ്‌ട്രേലിയയുടെ വിന്നിങ് സ്ട്രീക് മാത്രമല്ല അവസാനിച്ചത്. ഓസീസിന്റെ പേസ് കുന്തമുനകളായ ജോഷ് ഹേസൽവുഡ് മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ കൂടിയാണ്.

ഇരുവരും ഇത് ആദ്യമായാണ് തങ്ങളുടെ പ്രൊഫഷണൽ കരിയറിൽ ഒരു ഫൈനലിൽ തോൽവി അറിയുന്നത്. ക്രിക്കറ്റ് ആരാധകരുടെ ഇടയിലുള്ള ഒരു പ്രശസ്ത വാചകമാണ് സ്റ്റാർക്കും ഹെയ്‌സൽവുഡും ഇതുവരെയും ഒരു ഫൈനൽ തോറ്റിട്ടില്ല എന്നുള്ളത്. എന്നാൽ ഇപ്പോൾ അതിനും അവസാനമായിരിക്കുകയാണ്.

അതേസമയം നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.

സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 212 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 73-7ലേക്ക് തകർന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവിൽ 207 റൺസടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസിൻറെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

Content Highlights- Starc and Hazelwood Lost their first major final in porfessional cricket

dot image
To advertise here,contact us
dot image