'ഒരു കറുത്ത താരമെന്നതിലുപരി എന്നെയോർക്കും, ഞാൻ നെഞ്ച് വിരിച്ച് നടക്കും'; ബാവുമ

ദക്ഷിണാഫ്രിക്കയെ 27 വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിലേക്ക് നയിക്കാൻ ബാവുമക്ക് സാധിച്ചു

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകനാണ് ടെംബ ബാവുമ. കരിയറിൽ ഒരുപാട് വെറുപ്പും, കളിയാക്കലുകളും ബോഡി ഷെയ്മിങ്ങുമെല്ലാം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒടുവിൽ ദക്ഷിണാഫ്രിക്കയെ 27 വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിലേക്ക് നയിക്കാൻ ബാവുമക്ക് സാധിച്ചു.

ക്യാപ്റ്റനായി കിരീടം നേടിയതിൽ ഒരുപാട് അഭിമാനമുണ്ടെന്നും ചരിത്രത്തിൽ ഒരു കറുത്ത ക്രിക്കറ്റ് താരമെന്നതിലുപരി രാജ്യത്തിന് കിരീടം നേടികൊടുത്ത നായകനെന്ന രീതിയിൽ അറിയപ്പെടുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ബാവുമ പറഞ്ഞു. 'ഒരു കറുത്ത് ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി, രാജ്യം എപ്പോഴും ആഗ്രഹിച്ച കാര്യം നേടിക്കൊടുത്ത നായകനായി അറിയപ്പെടുന്നതിൽ സന്തോഷം. ഇത് എനിക്ക് നെഞ്ച് വിരിച്ച് നടക്കാനുള്ള കാര്യമാണ്. ഈ കിരീടനേട്ടാം രാജ്യത്തിന് പ്രചോദനമാകുമെന്ന് കരുതുന്നു,' ബാവുമ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തിലും കിരീടനേട്ടത്തിലും ബാവുമയുടെ പങ്ക് വളരെ വലുതായിരുന്നു. അതിൽ നിർണ്ണായകമായ സെഞ്ച്വറികളും അർധ സെഞ്ച്വറികളും നേടിയാണ് ബാവുമ പ്രോട്ടീസിനെ കിരീടത്തിലേക്ക് നയിച്ചത്. ചോക്കേഴ്സ് എന്ന വിശേഷണം ദക്ഷിണാഫ്രിക്കൻ ടീമിന്റെ നെറ്റിയിൽ നിന്നു മായ്ച്ചു കളയാൻ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് ബാവുമ.

കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും പ്രോട്ടീസിന് വേണ്ടി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ 84 പന്തില്‍ 36 ഉം രണ്ടാം ഇന്നിങ്സില്‍ 134ല്‍ 66 റണ്‍സും നേടി. പേശീവലിവ് മൂലം കടുത്ത വേദന അനുഭവിച്ചിട്ടും ക്രീസില്‍ നിന്നുകൊണ്ട് ബാവുമ പൊരുതിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി തുടർച്ചയായ ഒൻപത് ഇന്നിങ്‌സുകളിൽ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോർ ചെയ്താണ് താരം ഒടുവില്‍ കിരീടനേട്ടത്തിൽ എത്തിയത്.

അതേസമയം നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം. മാർക്രം 136 റൺസ് നേടിയപ്പോൾ ബാവുമ 66 റൺസ് സ്വന്തമാക്കി.

Content Highlights: Temba Bavuma says he is proud of him after WTC finals

dot image
To advertise here,contact us
dot image