
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്‌ട്രേലിയൻ താരങ്ങളുടെ സ്ലെഡ്ജിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഓസ്‌ട്രേലിയൻ താരങ്ങൾ ചോക്കേഴ്സ് എന്ന് പറഞ്ഞതിനെ കുറിച്ചാണ് ബാവുമ പറയുന്നത്.
'കഴിഞ്ഞ രണ്ട് വർഷമായി ഓസീസിനെതിരെ കളിക്കുമ്പോൾ വ്യത്യസ്ത അനുഭവമായിരുന്നു. അവരുടെ വാചകമടി പഴയത് പോലെ ഇല്ലായിരുന്നു. അവർ ശരീര ഭാഷയിലും കളിയിലുമെല്ലാം അഗ്രസീവായി തന്നെ തുടരുന്നുണ്ട്. മുമ്പത്തെ അത്ര സംസാരങ്ങളുണ്ടാകാറില്ല. എന്നാല്‍ ഇന്ന് സരാവിലെ ചോക്കേഴ്‌സ് എന്ന് ഇടക്കിടെ പറയുന്നത് കേൾക്കാമായിരുന്നു.
അവരിൽ ഒരാൾ ഞങ്ങൾ 60 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുമെന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു. എന്നാൽ എല്ലാ ഓവറുകൾക്ക് ശേഷവും പിടിച്ചു നിൽക്കൂ എന്ന് എയ്ഡൻ പറയുന്നുണ്ടായിരുന്നു. നമുക്ക് ലോക്കിൻ ചെയ്ത് നിൽക്കാം, അവർക്ക് ഒരു പഴുതു കൊടുക്കരുതെന്ന് എയ്ഡൻ പറഞ്ഞുകൊണ്ടിരുന്നു. ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരുപാട് ചാറ്ററുകളൊന്നുമില്ലായിരുന്നു, എന്നാൽ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നു,' ബാവുമ പറഞ്ഞു.
അതേസമയം നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം. മാർക്രം 136 റൺസ് നേടിയപ്പോൾ ബാവുമ 66 റൺസ് സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 212 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 73-7ലേക്ക് തകർന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവിൽ 207 റൺസടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസിൻറെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.
Content Highlights: Temba Bavuma calls out Australia’s distasteful sledging after WTC win