
അഹമ്മദാബാദ് വിമാനപകടത്തിന് അനുശോചനവുമായി ലോക ക്രിക്കറ്റ്. നിലവിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത ബാൻഡ് ധരിച്ചാണ് ക്രിക്കറ്റ് ലോകം അനുശോചനം അറിയിച്ചത്. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയൻ താരങ്ങളും അമ്പയർമാരുമെല്ലാം തന്നെ കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിന്റെ മൂന്നാം ദിനം കളത്തിൽ ഇറങ്ങിയത്.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഫ്‌ളൈറ്റ് അപകടത്തിൽ മരിച്ചവർക്ക് വേണ്ടി ഇരു ടീമിലെയും താരങ്ങളെല്ലാം ഒരു മിനിറ്റ് മൗനാചരണവും നടത്തിയിരുന്നു. മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയയുടെ ലീഡ് 250 കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ. 250 റൺസിന് മുകളിൽ ലീഡ് നിലവിൽ കങ്കാരുപ്പടക്കുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്ചയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്‌സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.
അതേസമയം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. യാത്രക്കാരല്ലാത്തവരും മരണപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിൽ എത്തും.
Content Highlights- Umpires, Players all wearing Black arm-bands in WTC final for Ahmedabad incident.