
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന വിമാനാപടകത്തിനു പിന്നാലെ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തും. വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തും. ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. എയര്‍ ഇന്ത്യ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായി. വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ടാറ്റ ഗ്രൂപ്പ് സമാന്തരമായി അന്വേഷണം നടത്തും. അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചു.
അതേസമയം, എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസർക്കാർ ഉന്നത തല സമിതി രൂപീകരിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ / ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍, ഏവിയേഷന്‍ എക്‌സ്‌പേര്‍ട്ടുകള്‍, നിയമവിദഗ്ദര്‍ തുടങ്ങിയവരായിരിക്കും ഉന്നത തല സമിതിയിലുണ്ടാവുക.
ജൂണ്‍ 12-ന് ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു.
Content Highlights: Air india Board meeting decided to initiate internal audit focusing on maintenance of the aircraft