'ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'; അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം

നിരവധി താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി

dot image

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും അടക്കമുള്ള നിരവധി താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി. ദുരിത ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലും എക്‌സിലും കുറിച്ചു.

'ഇന്ന് അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ മനസും ചിന്തകളും അവരുടെ കുടുംബങ്ങളോടൊപ്പമാണ്', എന്നാണ് വിരാട് കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

'അഹമ്മദാബാദില്‍ നിന്നുള്ളത് വളരെ ദുഃഖകരവും അസ്വസ്ഥതയുളവാക്കുന്നതുമായ വാര്‍ത്തയാണ്. നഷ്ടപ്പെട്ട എല്ലാ ജീവനുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു', ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

'ഇന്ന് അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അഗാധമായ ദുഃഖം തോന്നുന്നു. ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍. ഈ അതിയായ ദുഃഖസമയത്ത് അവര്‍ക്ക് ശക്തി ലഭിക്കട്ടെ', മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എക്‌സില്‍ കുറിച്ചു.

'അഹമ്മദാബാദിലെ ദുരന്തത്തില്‍ അഗാധമായ ദുഃഖമുണ്ട്. ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് ശക്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ എക്‌സില്‍ കുറിച്ചത്. എക്സിലെ കൂടുതല്‍ പ്രതികരണങ്ങള്‍ കാണാം,

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

അപകടത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും മരിച്ചിരുന്നു. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ബുധനാഴ്ചയാണ് പത്തനംതിട്ടയില്‍ നിന്നും ഇവര്‍ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടില്‍ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനില്‍ ജോലിക്ക് കയറുകയായിരുന്നു.

അതേസമയം എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. യാത്രക്കാരല്ലാത്തവരും മരണപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ എത്തും.

Content Highlights: Virat Kohli, Rohit Sharma lead cricket fraternity to condole tragic plane crash in Ahmedabad

dot image
To advertise here,contact us
dot image