തുടര്‍ച്ചയായ അപകടങ്ങള്‍, സുരക്ഷാപിഴവുകള്‍; വിശ്വാസ്യത നഷ്ടപ്പെട്ട് ബോയിങ് വിമാനങ്ങള്‍

ഒരു കാലത്ത് വിമാനയാത്രക്കാരുടെ വിശ്വസ്ത യാത്രാവിമാനമായിരുന്ന ബോയിങിന്റെ തകർച്ച ആരംഭിച്ചത് 2018ൽ ആണെന്ന് പറയാം

dot image

'If it's not Boeing, I'm not Going' എന്നുപറഞ്ഞ ഒരു ബോയിങ് കാലത്തില്‍ നിന്ന് 'If it's Boeing, I'm not Going എന്ന രീതിയിലേക്ക് യാത്രക്കാരുടെ മനസ്സ് മാറിയ ചരിത്രമാണ് ബോയിങ് വിമാനങ്ങളുടേത്. ബോയിങ് അപകടങ്ങൾ തുടർക്കഥയായ സമയത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വാചകമായിരുന്നു അത്. രാജ്യത്തെ നടുക്കിയ ഡ്രീംലൈനർ 787 വിമാനാപകടത്തിന് പിന്നാലെ ബോയിങ് വിമാനങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഇന്ധനകാര്യക്ഷമതയ്ക്കും, സുഖയാത്രയ്ക്കും പേര് കേട്ട ബോയിങ് വിമാനങ്ങൾ, പക്ഷെ എത്രത്തോളം സുരക്ഷ ഉറപ്പാക്കുന്നു എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ മാസമാണ് ബോയിങ് 787 ഡ്രീംലൈനർ നൂറുകോടി യാത്രക്കാർ തികഞ്ഞതിന്റെ ആഘോഷ പരിപാടികൾ നടത്തിയത്.

14 വർഷങ്ങൾക്ക് മുൻപാണ് ബോയിങ് 787 ഡ്രീംലൈനർ ആദ്യമായി യാത്ര ആരംഭിക്കുന്നത്. 2011 ഒക്ടോബർ 26ന് നിപ്പോൺ എയർവേയ്‌സ് വിമാനം ഹോങ് കോങ്ങിൽ നിന്നും ടോക്കിയോയിലെ നരിത അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു പറന്നുയർന്നത്. എന്നാൽ കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നതുൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി നിരവധി ബോയിങ് വിമാനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. ഒരു കാലത്ത് ലോകത്തിലെ മുഴുവൻ ആളുകളും ഏറ്റവും വിശ്വസ്തതയോടെ കാണുകയും, യാത്രകൾക്കായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്ന വിമാനമായിരുന്നു ബോയിങ്, കൂടാതെ മാതൃകാപരമായ സുരക്ഷാ റെക്കോർഡും നിലനിർത്തിയിരുന്ന കമ്പനി കൂടിയായിരുന്നു ബോയിങ്.

2018ൽ ഇന്തോനേഷ്യയിലും 2019ൽ എത്യോപ്യയിലും നടന്ന വിമാനാപകടത്തിൽ നൂറുകണക്കിന് മനുഷ്യർക്കാണ് ജീവഹാനി സംഭവിച്ചത്. ഈ രണ്ട് ദുരന്തങ്ങളിലും അപകടത്തിൽപ്പെട്ടത് ബോയിങ് 737 വിമാനങ്ങളായിരുന്നു. എന്നാൽ അഹമ്മദാബാദിൽ അപകടം സംഭവിച്ചത് ഡ്രീംലൈനർ 787 വിമാനത്തിനാണ്.

ഇന്ത്യയിൽ സംഭവിച്ച് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. വിമാനത്തിലെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂ എന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിങ്ങനെ രണ്ട് ബ്ലോക്ക് ബോക്‌സുകളാണ് ഒരു വിമാനത്തിൽ ഉണ്ടാവുക. ഇതിൽ ഒന്ന് മാത്രമാണ് നിലവിൽ കണ്ടെത്താൻ സാധിച്ചത്. അപകടത്തിന് കാരണമാകാവുന്ന നിരവധി സാഹചര്യങ്ങളെക്കുറിച്ച് പല വിദഗ്ധരും വ്യത്യസ്ത അഭിപ്രായപ്പെട്ടിരുന്നു. വിമാന അപകടത്തിലെ ദൃശ്യങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പലരും തങ്ങളുടെ നിഗമനങ്ങൾ പങ്കുവച്ചത്.

ബോയിങ്ങിന്‍റെ സുരക്ഷ ചര്‍ച്ചയാകുന്നത്

ഒരു കാലത്ത് വിമാനയാത്രക്കാരുടെ വിശ്വസ്ത യാത്രാവിമാനമായിരുന്ന ബോയിങിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത് 2018ൽ ആണെന്ന് പറയാം. കൃത്യമായി പറഞ്ഞാൽ 2018 ഒക്ടോബർ 29ന് ഇന്തോനേഷ്യൻ കമ്പനിയായ ലയൺ എയറിന്റെ വിമാനം തകർന്ന് വീണതോടെ. ബോയിങിന്റെ 373 മാക്‌സ് 8 വിമാനം ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം ജാവാ കടലിൽ തകർന്ന് വീഴുകയായിരുന്നു. ഇന്ത്യക്കാരനായ പൈലറ്റ് ഉൾപ്പെടെ 189 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. ബോയിങിന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതര പിഴവായിരുന്നു അപകടത്തിന് കാരണമായത്.

ഇന്തോനേഷ്യൻ വിമാനാപകടം നടന്ന് ഒരു വർഷം തികയും മുൻപ് ബോയിങിന്റെ ചരിത്രത്തിൽ മറ്റൊരു കറുത്ത ഏട് കൂടെ എഴുതിച്ചേര്‍ക്കപ്പെട്ടു. 2019 മാർച്ച് 10ന് വീണ്ടുമൊരു 737 മാക്‌സ് 8 വിമാനം തകർന്നു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് 302 (ഇടി 302) എന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് ആറ് മിനിട്ടിനുള്ളിൽ വിമാനം തകർന്ന് വീണു. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 159 പേരും കൊല്ലപ്പെട്ടു. വിമാനത്തിലെ സാങ്കേതിക തകരാറായിരുന്നു അപകട കാരണം എന്ന് പിന്നീട് കണ്ടെത്തിയത് ബോയിങിന് വലിയ തിരിച്ചടിയായിരുന്നു. വിമാനത്തിന്റെ മുൻഭാഗം കുത്തനെ താഴോട്ട് പോകുന്നത് ഒഴിവാക്കാനുള്ള സംവിധാനം തകരാറിലാവുകയായിരുന്നു.

അടുത്തടുത്തായി നടന്ന ഈ രണ്ട് വലിയ ദുരന്തങ്ങൾ ബോയിങിന്റെ സുരക്ഷയെപ്പറ്റി ആളുകളിൽ ആശങ്ക പടർത്തി. ഇതിന് പിന്നാലെ ലോകത്തെ 390-ഓളം ബോയിങ് 737 മാക്‌സ് വിമാനങ്ങൾ അനുമതി നിഷേധിക്കപ്പെട്ട് ഗ്രൗണ്ട് ചെയ്യപ്പെട്ടു. അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരവും, വിമാനക്കമ്പനികൾക്ക് നൽകിയ തുകയുമെല്ലാം ചേർത്ത് ശതകോടിക്കണക്കിന് ഡോളറുകളായിരുന്നു ബോയിങ് അന്ന് നൽകേണ്ടി വന്നത്. 2020ൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ട ശേഷമായിരുന്നു പിന്നീട് ബോയിങ് 737 വിമാനങ്ങൾക്ക് പറക്കാൻ അനുമതി ലഭിച്ചത്.

എന്നാൽ, അതുകൊണ്ടും ബോയിങിന്റെ പ്രശ്‌നങ്ങൾ അവസാനിച്ചില്ല. കമ്പനിയുടെ വിമാനങ്ങൾ പിന്നെയും അപകടത്തിൽപ്പെട്ടു. 2021 ജനുവരി ഒൻപതിന് ശ്രീവിജയ എയറിന്റെ ഫ്‌ളൈറ്റ് 182 വിമാനം പറന്നുയർന്ന് നാല് മിനിറ്റിനകം കടലിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 62 പേരും കൊല്ലപ്പെട്ടു. ബോയിങിന്റെ 735-500 വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ഓട്ടോത്രോട്ടിലെ തകരാർ ഉൾപ്പെടെയുള്ള വിമാനത്തിലെ പ്രശ്‌നങ്ങളായിരുന്നു അപകട കാരണം.

ഇത്തരത്തിൽ പലതവണകളിലായി ബോയിങിന്റെ നിരവധി വിമാനങ്ങൾ തകർന്ന് വീഴുകയും, അപകടങ്ങൾ ആവർത്തിക്കുകയും ചെയ്തു. ആകാശത്തെ ദുരന്തങ്ങൾ കൂടാതെ ബഹിരാകാശത്തും ബോയിങിന് കനത്ത തിരിച്ചടി നേരിടേണ്ടതായി വന്നു. ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും, വിൽസ് മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരുന്നു. അന്ന് അവർ ബഹിരാകാശ യാത്ര നടത്തിയത് ബോയിങിന്റെ സ്റ്റാർലൈൻ പേടകത്തിലായിരുന്നു, മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെ പേടകത്തിൽ പിഴവ് കണ്ടെത്തിയതോടെയാണ് സുനിതയും വിൽസ് മോറും ബഹിരാകാശത്ത് കുടുങ്ങിയത്.

ഗുണമേന്മയേക്കാൾ ചെലവ് കുറഞ്ഞ രീതിയിലുള്ള വിമാന നിർമാണത്തിന് ബോയിങ് പ്രാധാന്യം നൽകിയതോടെ സുരക്ഷയിൽ വിള്ളൽ വീണു. സുരക്ഷ, എഞ്ചിനീയറിങ് മികവ്, നവീകരണം എന്നിവയിൽ നിന്നൊക്കെ മാറി കുറഞ്ഞ പണത്തിൽ വിമാന നിർമാണം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബോയിങിന്റെ പതനവും ആരംഭിച്ചു. ഇറ്റലി, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് ബോയിങിന്റെ പങ്കാളിത്തം വ്യാപിച്ചു. വിമാനത്തിന്റെ ഏറ്റവും സുപ്രധാന ഘടകങ്ങൾ പോലും വൈദഗ്ധ്യം കുറഞ്ഞ കമ്പനികൾക്ക് നൽകിക്കൊണ്ട് ബോയിങ് സുരക്ഷയിൽ ഉഴപ്പി. ഇക്കാരണങ്ങളെല്ലാം ലോകത്തെ മികച്ച സുരക്ഷ ഉറപ്പാക്കുന്ന വിമാനക്കമ്പനി എന്ന സൽപ്പേര് നഷ്ടപ്പെടാൻ കാരണമായി.

ഇത്രയധികം സംഭവങ്ങൾക്ക് ശേഷം ബോയിങ്ങിന്റെ സുരക്ഷ മാനദണ്ഡങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന അപകടം ജൂൺ 12ന് അഹമ്മദാബാദിൽ സംഭവിച്ചു. ബോയിങിന്റെ 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദിൽ തകർന്ന് വീണത്. അപകടത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അഹമ്മദാബാദിലെ ദുരന്തം ബോയിങിനെ പ്രതികൂലമായി ബാധിച്ചു.

അഹമ്മദാബാദിൽ 265 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനർ വിമാനമാണ് 2025 ജൂൺ 12ന് ഉച്ചയോടെ തകർന്ന് വീണത്. 230 യാത്രക്കാരും, 12 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രം എമർജൻസി എക്‌സിറ്റിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവരെ കൂടാതെ പ്രദേശവാസികളും, വിമാനം ഇടിച്ചിറക്കിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചിട്ടുണ്ട്.

Content Highlight; How might the Air India crash impact Boeing?

dot image
To advertise here,contact us
dot image