
മലയാളിയുടെ സാംസ്‌കാരിക ബോധ്യങ്ങളിൽ 'വീട്ടുവേലക്കാരിയുടെ' സ്ഥാനം എങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന ചോദ്യത്തിനുത്തരമായി നമുക്ക് അധികം ഉത്തരങ്ങൾ കിട്ടാനിടയില്ല. വീട്ടുവേലക്കാരികളെ പുറംപണിക്കാർ എന്നും അകം പണിക്കാർ എന്നും രണ്ടായി തിരിച്ചിരുന്നു എന്ന് നമുക്കറിയാം. ഈ വേർതിരിവിന്റെ അടിസ്ഥാനം തന്നെ 'ജാതി' ആണെന്നറിയാൻ ഇന്ന് നമ്മൾ ഗവേഷണഗ്രന്ഥങ്ങൾ ഒന്നും വായിക്കേണ്ടതില്ല. വീട്ടുവേലക്കാരി അഥവാ ഡൊമസ്റ്റിക് ഹെൽപർ പറയുന്ന ഈ സ്ത്രീകൾ അസംഘടിതരും ആയിരിക്കും. അകം പണിക്കാർ സഹായിക്കുന്നത് അകം പണി മാത്രം ചെയ്യാൻ വിധിയ്ക്കപ്പെട്ട അകത്തമ്മമാരെ ആയിരുന്നു. ഇവരാകട്ടെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ തറവാട് തകർന്നവരോ ഉന്നതജാതികൾക്ക് അടിയകലം കാക്കാതെ തന്നെ അടുക്കളയ്ക്കുള്ളിലും മറ്റു മുറികളിലും പ്രവേശനം അനുവദിക്കാവുന്ന തരം ജാതിയിലുള്ളവരോ ആയിരുന്നു.
പുറം പണിക്കാരാകട്ടെ അടിയകലം സൂക്ഷിച്ചു കൊണ്ട് തന്നെ പുരയിടം അടിച്ചു വാരാനും കാലികളെ നോക്കാനും വിറക് തയാറാക്കാനും വെള്ളം ചൂടാക്കാനും ഒക്കെ ഉള്ളവരായിരുന്നു. ഇത്തരം വീട്ടുവേലക്കാരികൾ ഉണ്ടാകുന്നതിന് അതിനെ സാധ്യമാക്കുന്ന ഒരു സാമ്പത്തിക-സാംസ്‌കാരിക പരിസരം വേണമായിരുന്നു. ഫ്യൂഡൽ കാലത്തിന്റെ ഒരു പരിച്ഛേദത്തിലാണ് ഇത്തരം ഡൊമസ്റ്റിക് ഹെൽപ്കളെ കാണാനാവുക. എന്നാൽ ഇന്ന് നമ്മൾ മനസ്സിലാക്കുന്ന തരത്തിലുള്ള ഡൊമസ്റ്റിക് ഹെൽപുകൾ തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക പരിസരത്തിലാണ് ജീവിക്കുന്നത്.
സിനിമകളും സാഹിത്യവുമാണ് സാംസ്‌കാരികബോധ്യങ്ങളെ സൃഷ്ടിയ്ക്കുകയും മാനകപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളും ബിംബങ്ങളും കഥാപാത്രങ്ങളും ഒക്കെ സൃഷ്ടിയ്ക്കുന്നത് എന്നതിനാൽ മലയാള സിനിമകളിൽ പൊതുവെ വീട്ടുവേലക്കാരികളെ എങ്ങനെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത് എന്ന് പരിശോധിക്കാം. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് മിക്കവാറും വീട്ടുവേലക്കാരി എന്നത് ജന്മി കുടുംബത്തിന്റെ ആശ്രിതരായി കഴിയുന്ന ഒരു ചെറുപ്പക്കാരി ആയിരിക്കും. നായികയുടെ അത്രയും 'കുലീനത്വം' ഉണ്ടാകാൻ അവൾക്ക് പാടില്ല എന്നത് കൊണ്ടുതന്നെ അവളെ ഒരു കോമാളി ആയി അവതരിപ്പിക്കുകയോ, നായകന്റെ ശിങ്കിടിയും, കാര്യസ്ഥനും വേലക്കാരനും ഇടയിലുള്ള ഒരു അന്തരാള ഇടത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളവനുമായ ഒരുവനുമായി ചില 'ചുറ്റിക്കളികൾ' ഉള്ളവളായി കാട്ടുകയോ ആണ് പതിവ്. ശ്രീലത-അടൂർ ഭാസി, അടൂർ പങ്കജം- ബഹദൂർ തുടങ്ങിയ ദ്വന്ദങ്ങളുടെ സൃഷ്ടിയ്ക്കു പിന്നിലെ സാംസ്‌കാരിക-സാമൂഹിക ഭാവനകളെ നമുക്ക് എളുപ്പം മനസ്സിലാകും. നായകനോ വില്ലനോ അല്പം വെള്ളം അടിച്ചു കഴിഞ്ഞാൽ കയറിപ്പിടിക്കാനുള്ള ഒരുവളായാണ് പിന്നീട് വേലക്കാരി സിനിമയിൽ വരുന്നത്.
അപ്പോഴേയ്ക്കും അണുകുടുംബങ്ങളിലേയ്ക്ക് കേരളത്തിലെ ജനങ്ങൾ ക്രമേണ പരിവർത്തിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായത്തിൽ അകം/ പുറം പണികൾ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വേലക്കാരി 'ഉണ്ണിയെ' വശീകരിയ്ക്കുന്ന ഒരു കുലട ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതേ സംവിധായകൻ 'അനന്തരം' എന്ന സിനിമയിൽ, രാത്രി കാലങ്ങളിൽ ആരെയോ പ്രാപിക്കാൻ മുടിയഴിച്ചിട്ടിറങ്ങുന്ന ഒരുവളായി വേലക്കാരിയെ അവതരിപ്പിക്കുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴിൽ, വീട്ടിലെ പാരാനോർമൽ ആക്ടിവിറ്റികളിൽ ഭയപ്പെട്ടു അപസ്മാരം ബാധിച്ചത് പോലാകുമ്പോഴും കുറ്റവാളിപ്പട്ടം ചാർത്തപ്പെടാനാണ് വേലക്കാരികൾക്ക് യോഗം.
അണുകുടുംബങ്ങളും പൊതു-തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അഭൂതപൂർവമായ പങ്കെടുക്കലും ഉണ്ടാകുന്നതോടെയാണ് ഡൊമസ്റ്റിക് ഹെല്പ് അഥവാ വീട്ടുവേലക്കാരി എന്നൊരു വിഭാഗം മലയാളി കുടുംബങ്ങളിലേക്ക് കടന്നു വരുന്നത്. പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കൾ ജോലിയ്ക്കു പോയിത്തുടങ്ങിയപ്പോൾ വീട്ടുവേലക്കാരിയ്ക്ക് നേരത്തേ നൽകിയിരുന്ന അകം/പുറം വിവേചനം ഏറെക്കുറെ തകരുകയും അകം പണിയ്ക്കു കൂടി അവളെ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്തു. ഇവിടെ ആദ്യമായി മാറി നിൽക്കാൻ പ്രേരിപ്പിക്കപ്പെടുന്നത് 'ജാതി' യാണ്.
ദളിത് കുടുംബങ്ങളിൽ നിന്നും 'കോളനികളിൽ' നിന്നും വരുന്ന സ്ത്രീകൾ വീട് അടിച്ചു വരാനും പത്രമാസികകൾ അടുക്കി വെയ്ക്കാനും, കുട്ടികളെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിടാനും പച്ചക്കറി അരിഞ്ഞു വെയ്ക്കാനും ഉണങ്ങിയ തുണികൾ മടക്കി വെയ്ക്കാനും ഒക്കെ തുടങ്ങി. ഡോക്ടർ ബി ആർ അംബേദ്കർ, റെയിൽവേ കമ്പാർട്ടുമെന്റുകളെ ജാതിരഹിത ഇടങ്ങളായി കണ്ടത് പോലെ, പുതിയ സാമൂഹിക-സാമ്പത്തിക സാഹചര്യം ജാതിയെ ചില കാര്യങ്ങളിൽ അദൃശ്യമാക്കാൻ പ്രേരിപ്പിച്ചു. എങ്കിലും, 'പാചകം ഞാൻ ചെയ്‌തോളാ. ചേട്ടനും കുട്ടികൾക്കും എന്റെ കൈകൊണ്ട് വെച്ചത് തന്നെ നിർബന്ധം,' എന്ന ഒരു മുഖവുരയോടെ 'തൊട്ടുതിന്നുക' എന്ന 'മഹാപാപത്തിൽ' നിന്ന് ഗൃഹനായിക ജാമ്യമെടുക്കുകയും ചെയ്യും. എന്നാൽ അല്പം താമസിച്ചു വരികയോ, വരാതിരിക്കുകയോ, ശമ്പളത്തിൽ നിന്ന് അഡ്വാൻസ് നേരത്തെ ചോദിയ്ക്കുകയോ ചെയ്താൽ തികഞ്ഞ ശത്രുതാ മനോഭാവത്തോടെ ഈ വേലക്കാരികളെ കാണുകയും ചെയ്യും. പേരൂർക്കടയിലെ മാലമോഷണക്കേസിൽ ഒരു ബിന്ദു എന്ന ദളിത് സ്ത്രീ സമൂഹത്തിനു മുന്നിൽ കുറ്റവാളിയാക്കപ്പെട്ടത് മേൽപ്പറഞ്ഞ ജാതിയധിഷ്ഠിത മനുഷ്യത്വരാഹിത്യം കൊണ്ട് തന്നെയാണ്.
മലയാള സാഹിത്യത്തിൽ വീട്ടുവേലക്കാരികളെ 'ജാനു' എന്ന സ്ഥിര തസ്തികയിലേക്ക് അവരോധിച്ചതും അവരുടെ ജീവിതങ്ങളുടെ മേൽ നിലനിന്നിരുന്ന എല്ലാ വിവേചനങ്ങളെയും ഭാരങ്ങളെയും ഒഴിവാക്കലുകളെയും കാല്പനികവൽക്കരിക്കുന്നതിലൂടെ അവരെ ഒരു നമ്പൂതിരിച്ചിത്രം പോലെ നിത്യസുന്ദരങ്ങളായി നിലനിർത്തിയതും മാധവിക്കുട്ടിയാണ്. തന്റെ ഭാഷ രൂപപ്പെട്ടത് വേലക്കാരിയുടെ ഭാഷയിൽ നിന്നാണ് എന്ന് പലേടത്തും അവർ തുറന്നു പറയുന്നുണ്ട്. എന്നാൽ വേലക്കാരികൾ ആഖ്യാതാക്കൾ ആകുമ്പോൾ പോലും അവരുടെ 'ജാതി' അടിയകലം ഇല്ലാത്ത ജാതി ആണെന്നതിനാൽ തന്റേതിൽ നിന്ന് അധികം ദൂരമില്ലാത്ത ഒരു അനുഭവ പരിസരം അവരുടെ ജീവിതത്തിൽ കണ്ടെത്താനും അതുമായി സാമ്യപ്പെടാനും സഹതപിക്കാനും മാധവിക്കുട്ടിയ്ക്ക് കഴിയുന്നു. അവിടെയെങ്ങും പുറം പണിയ്ക്ക് വരുന്നവരുടെ ജീവിതങ്ങളോ ഭാരങ്ങളോ വിഷയമാകുന്നതേയില്ല. വീട്ടുവേലക്കാരിൽ നിന്ന് പക്ഷെ ഒരു സാഹിത്യകാരി ഉയർന്നു വന്നിട്ടുണ്ട്; ബേബി ഹൽദാർ. വൃദ്ധനും വിധുരനും ഹിന്ദി സാഹിത്യത്തിലെ മഹാമേരുവായ പ്രേം ചന്ദിന്റെ ചെറുമകനും നരവംശശാസ്ത്ര പ്രൊഫെസറുമായ പ്രബോധ് കുമാറിന്റെ വീട്ടിൽ വേലക്കാരിയായി കഴിയുന്ന വേളയിലാണ് അവളുടെ സാഹിത്യ താത്പര്യം അദ്ദേഹം തിരിച്ചറിഞ്ഞ് കൂടുതൽ വായിക്കാനും എഴുതാനുമുള്ള സൗകര്യങ്ങൾ ബേബി ഹൽദാറിന് ചെയ്തു കൊടുക്കുന്നത്. അവരുടെ 'ആലോ അന്ധാരി' എന്ന ആത്മകഥ സാഹിത്യരംഗത്ത് ബേബി ഹൽദാറിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.
സാഹിത്യത്തിൽ പൊതുവെ വീട്ടുവേലക്കാരികളുടെ ജീവിതം അങ്ങനെ അധികം കണ്ടിട്ടില്ല. ദളിത് ആഖ്യാനങ്ങളിൽപ്പോലും ഡൊമസ്റ്റിക് ഹെല്പ് എന്ന നിലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പൊതുവായോ സവിശേഷമായോ ഉള്ള ആഖ്യാനങ്ങൾ അധികം കാണപ്പെടാറില്ല. ആഖ്യാനത്തിനു പുറത്തായിരിക്കുക എന്നതിനർത്ഥം അവർ അദൃശ്യരായിരിക്കുക എന്നത് തന്നെയാണ്. എങ്കിലും മലയാളത്തിൽ എഴുതപ്പെട്ട ഒരു കവിതയിൽ ഒരു വീട്ടുവേലക്കാരിയുടെ അതിശക്തമായ ആവിഷ്‌കാരം ഉണ്ട്. വിജില എന്ന കവിയുടെ ഒരു കവിതയിൽ വീട്ടുജോലിയ്ക്കായി പോകുന്ന അമ്മയാണ് കഥാപാത്രം. വരികൾ ഞാൻ മറന്നു പോയെങ്കിലും ആ അമ്മയെ വിജില സ്ഥാനപ്പെടുത്തുന്നത് വീട്ടിൽ ഇല്ലാത്ത എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെയും പ്രവർത്തിപ്പിക്കാൻ അറിയാവുന്ന ഒരാളായിട്ടാണ്. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാത്ത പലതിനെക്കുറിച്ചും അതിജീവനത്തിന്റെ ആവശ്യം എന്ന നിലയിൽ അറിവും പ്രയോഗശേഷിയും നേടുന്ന വീട്ടുവേലക്കാരിയായ അമ്മയെ ഐക്കണൈസ് ചെയ്യുകയാണ് വിജില.
ഇതിനു ശേഷം ചിത്രകലയിൽ, നമ്മൾ കണ്ടില്ലെന്നു നടിയ്ക്കുന്ന അനേകം സ്ത്രീത്തൊഴിലാളികളെ ദൃശ്യപ്പെടുത്തിയത് ശ്രീജ പള്ളം എന്ന ചിത്രകാരിയാണ്. മുഖ്യധാരാ ജീവികളായ മനുഷ്യരിൽ ഏറെപ്പങ്കിനും വീട്ടുവേലക്കാരികളായ സ്ത്രീകളെക്കുറിച്ച് ഒരു ധാരണയുമില്ല. ഇപ്പോഴത്തെ സിനിമകളിൽ ആകട്ടെ വേലക്കാരി എന്ന കഥാപാത്രം ഉണ്ടെങ്കിൽത്തന്നെയും അത് വന്നു പോകുന്ന ചിലരായി ചുരുങ്ങുകയാണ്. അക്കാദമികമായ പഠനങ്ങൾ ഒരു പക്ഷെ വേലക്കാരികളെ കുറിച്ച് ഉണ്ടായിട്ടുണ്ടാകാം (എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല). എന്നാൽ പൊതു സാംസ്‌കാരികാഖ്യാനങ്ങളിൽ ഇനിയും ഇടം നേടാത്തവരാണ് വീട്ടു വേലക്കാരികൾ.
പേരൂർക്കടയിൽ മാല മോഷ്ടിച്ചു എന്ന കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട ബിന്ദു എന്ന സ്ത്രീയ്ക്ക് ശേഷം കേരളത്തിന്റെ പൊതുബോധത്തിന്റെ ചർച്ചയിലേക്ക് കടന്നു വന്ന ഒരു വീട്ടുവേലക്കാരി വേടൻ എന്ന റാപ്പറുടെ അമ്മയാണ്. ആ അമ്മ ശ്രീലങ്കയിലെ ജാഫ്നയിൽ നിന്ന് ഊട്ടിയിൽ വരികയും പിന്നീട് കേരളത്തിൽ വിവാഹിതയായി വരികയും ചെയ്യുകയാണ്. വേടൻ തന്റെ പാട്ടുകളിൽ 'എരിക്കിൻ തീ പോലൊരുത്തി' എന്ന് വിശേഷിപ്പിക്കുന്ന ഈ അമ്മയുടെ ചിത്രം ഈ അടുത്തിടെ ഒരു ഫോട്ടോയുടെ രൂപത്തിൽ ജനങ്ങൾക്കിടയിൽ എത്തുകയുണ്ടായി. എങ്കിലും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലാത്ത ആ സ്ത്രീയുടെ പേര് വേടൻ ഉൾപ്പെടെ ആരും അധികം പറയുന്നില്ല എന്നത് വിചിത്രമായി തോന്നി.
വേടനെക്കുറിച്ചുള്ള ഒരു ഗൂഗിൾ സെർച്ചിലും ആ അമ്മയുടെ പേര് കണ്ടെത്താനായില്ല. എങ്കിലും അവർ ഒരു ഡൊമസ്റ്റിക് ഹെൽപ്പ് ആയിരുന്നു എന്നാണ് വേടൻ പറയുന്നത്. റിപ്പോർട്ടർ ചാനലിലെ അരുൺ കുമാർ തന്റെ കോഫി വിത്ത് അരുൺ എന്ന പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിൽ വേടനെ ക്ഷണിയ്ക്കുകയും ഒരു അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. അതിലാണ് വേടൻ തന്റെ മാതാപിതാക്കളെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഞാൻ സവിശേഷമായി ശ്രദ്ധിച്ചതും അതേക്കുറിച്ച് എഴുതാൻ തീരുമാനിച്ചതും. വീട്ടുവേലക്കാരികളെക്കുറിച്ചുള്ള ദീർഘമായ ഒരു ആദ്യഭാഗം ഈ എഴുത്തിന് വന്നു ചേർന്നത് തന്നെ വേടന്റെ അമ്മയെ നമ്മുടെ സാമൂഹ്യബോധത്തിൽ അടയാളപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമായിട്ടാണ്.
അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അരുൺ കുമാറിനോട് പറയുമ്പോൾ വേടൻ വെളിപ്പെടുത്തിയ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്; പൊതുവെ മാതാപിതാക്കൾ തങ്ങളുടെ സന്തതികളുമായി പങ്കിടേണ്ടത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന വളരെ മൃദുലമായതും പ്രകടനാത്മകത ഉള്ളതുമായ ഒന്നും തന്നെ തനിയ്ക്കും തന്റെ മാതാപിതാക്കൾക്കും ഇടയിൽ ഉണ്ടായിരുന്നില്ല എന്ന് വേടൻ പറയുന്നു. അങ്ങനെയൊരു സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും ഒരുപക്ഷെ വാക്കുകൾക്ക് അതീതമായ ചില സംവേദനങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നെന്നും ഹിരൺ ദാസ് മുരളി എന്ന വേടൻ സൂചിപ്പിക്കുന്നു. മലയാളിയ്ക്ക് പരിചയമുള്ള 'അമ്മ-മകൻ ബന്ധം എന്നത് 'ഉണ്ണീ' എന്ന വിളിയിൽ തുടങ്ങി ഉണ്ണിയുടെ അഭാവത്തിന്റെ മഹാദുഃഖത്തിൽ അവസാനിയ്ക്കുന്ന വള്ളുവനാടൻ ശീലുകൾ ആണ്.
അമ്മയും മകനും തമ്മിലുള്ള ബന്ധം എന്നത് മകന്റെ അഭാവമായോ (കവിയൂർ പൊന്നമ്മ -മോഹൻലാൽ), മാതൃസ്‌നേഹത്തിന്റെ പരകോടിയായോ (അമ്മായെന്നഴയ്ക്കാത ഉയരില്ലയെ, നാനാക നാനില്ലയ് തായേ, നൽവാഴ്വ് കണ്ടാലേ നീയേ), മാതാവിന്റെ അഭാവമായോ ('അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു). എന്നാൽ വേടൻ തന്റെ അമ്മയോടുള്ള സ്‌നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയുന്നത് താനും അമ്മയുമായുള്ള ബന്ധം അല്ലെങ്കിൽ അതിന്റെ സ്വഭാവം താൻ ജീവിച്ച സാഹചര്യങ്ങളുടെ സൃഷ്ടി ആണെന്നാണ്. അപ്പനും താനും തമ്മിൽ സംഭാഷണങ്ങൾക്ക് അതീതമായ ഒരു സംവേദനമാണ് നിലനിൽക്കുന്നത് എന്നും വേടൻ വെളിപ്പെടുത്തുന്നു. കൂടാതെ അപ്പൻ ഒരു അടുക്കള ജീവിയാണെന്നും പറയുന്നുണ്ട്. അതായത് വെളുപ്പാൻ രാവിലെ തന്നെ എഴുന്നേറ്റ് കുടുംബത്തിനായുള്ള ആഹാരം അപ്പൻ തന്നെ ഉണ്ടാക്കി വെയ്ക്കുന്നു. മുഖ്യധാരാ മലയാളി കേംബ്രിഡ്ജിൽ പഠിച്ചു വന്നാലും ഒരുപക്ഷെ അനുവർത്തിയ്ക്കാൻ കഴിയാത്ത ഒരു കുടുംബ സങ്കല്പമായിരുന്നു/ആണ് വേടൻ മുന്നോട്ട് വെയ്ക്കുന്നത്.
ഒരു സെന്റിമെന്റൽ മലയാളി യുവാവിനെപ്പോലെ ഒരു പക്ഷെ വേടൻ പറയുന്നുണ്ട്, തനിയ്ക്ക് അമ്മയുടെ അകമഴിഞ്ഞ സ്‌നേഹം കിട്ടിയിരുന്നെങ്കിൽ താൻ കോടീശ്വരനായിരുന്നേനെ എന്ന്. എന്നാൽ ഉടനടി തന്നെ തനിയ്ക്ക് അത് തന്റെ ജനതയിലൂടെ സുഹൃത്തുക്കളിലൂടെ സഹോദരങ്ങളിലൂടെ അത് കിട്ടുന്നുണ്ടെന്ന് കൂട്ടിച്ചേർക്കാനുള്ള രാഷ്ട്രീയബോധം കാണിക്കുന്നു. എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ എന്ന് പാടി സ്ത്രീകളെ അടുക്കളയിലെയും കിടപ്പറയിലെയും അടിമകളാക്കി വെച്ചിരിക്കുന്ന സാമാന്യ മലയാളിയുടെ മുന്നിലാണ് വേടനും കുടുംബവും നിൽക്കുന്നത്.
അത് ഒരു പൊളിച്ചെഴുത്ത് തന്നെയാണ്. അതെ സമയം കുടുംബം എന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സന്തോഷവും സമൃദ്ധിയും ഇപ്പോൾ ഉള്ളതുപോലെ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലും വേടൻ ഊന്നുന്നുണ്ട്. കേസുകൾ വന്നപ്പോൾ എന്തായിരുന്നു മാനസികാവസ്ഥ എന്ന അരുൺ കുമാറിന്റെ ചോദ്യത്തിന് വേടൻ നൽകുന്ന മറുപടി ശ്രദ്ധേയമാണ്: 'എന്റെ കുടുംബത്തിന് ഇപ്പോഴാണ് ഒരു സന്തോഷമുള്ളത്. അവർക്ക് സ്‌കൂട്ടിയുണ്ട്. എവിടെ വേണമെങ്കിലും പോകാം. ആവശ്യമുള്ള ഭക്ഷണം കഴിയ്ക്കാം.' ആ വാക്കുകൾ കോളനിയിൽ നിന്ന് കെട്ടുറപ്പുള്ള വീട്ടിലേയ്ക്ക് വന്ന ഒരുവന്റെ ഏറ്റവും സ്വാർത്ഥമായ ആകുലതയായി സാമാന്യവൽക്കരിക്കാം എന്ന് തോന്നുമെങ്കിലും തെറ്റി.
സ്‌കൂട്ടി, ഇഷ്ടമുള്ള ഭക്ഷണം. ഈ രണ്ടു വാക്കുകൾ ശ്രദ്ധിയ്ക്കുക. സഞ്ചാരസ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെട്ട ഒരു ജനതയുടെ ജനിതകത്തിൽ അടിഞ്ഞു പോയ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സഞ്ചരിക്കാൻ, വില്ലുവണ്ടിയിലെന്ന പോലെ ചെല്ലാത്ത ഇടങ്ങളിലേക്ക് സ്വന്തം വാഹനത്തിൽ പാഞ്ഞു ചെല്ലാൻ, കരിക്കാടി കലക്കി കുടിച്ച കാലത്തിനെതിരെയുള്ള പ്രക്ഷോഭം എന്ന നിലയിൽ ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാൻ, തനിയ്ക്കൊപ്പമുള്ളവർ കഴിച്ചെന്നു ഉറപ്പു വരുത്താൻ ഉള്ള അദമ്യമായ ആഗ്രഹവും ലക്ഷ്യബോധവുമാണ് വേടൻ വെളിപ്പെടുത്തുന്നത്. എനിയ്‌ക്കൊരു വണ്ടി വേണം, ഒരു കുഴിമന്തി അടിയ്ക്കണം എന്ന് ഒരു മധ്യവർഗ്ഗ സവർണ്ണ- ഒ ബി സി യുവാവ് പറയുന്നത് പോലെ അല്ല അത്.
സ്റ്റുവർട്ട് ഹാൾ, പോൾ ഗിൽറോയ്, ബെൽ ഹൂക്‌സ്, മായാ ആൻജെലു , ആലിസ് വാക്കർ തുടങ്ങിയ ബ്ലാക്ക് സൈദ്ധാന്തികരും എഴുത്തുകാരും എല്ലാം തന്നെ വിവിധ സന്ദർഭങ്ങളിൽ ബ്ലാക്ക് ഇരട്ട ബോധത്തെയും ദേശനഷ്ടത്തെയും അടിമചരിത്രത്തെയും കുറിച്ചെഴുതുന്ന വേളകളിൽ കുടുംബം, സ്‌നേഹം എന്നിങ്ങനെയുള്ള രണ്ടു സന്ദർഭങ്ങളെ വിശദീകരിക്കാറുണ്ട്. അടിമത്തം ഛേദിച്ചെറിഞ്ഞ കുടുംബങ്ങളുടെ ചരിത്രമാണ് ബ്ലാക്ക് ഡയസ്‌പോറ അഥവാ പ്രവാസജീവിതങ്ങൾക്കുള്ളത്. അലക്‌സ് ഹെയ്ലി റൂട്‌സ് എന്ന ബൃഹദ് ഗ്രന്ഥം എഴുതുമ്പോഴും ബാക് റ്റു ആഫ്രിക്ക എന്ന ആശയത്തോളം തന്നെ പ്രാധാന്യം മാനുഷികബന്ധങ്ങളുടെ തിരിച്ചു പിടിയ്ക്കലിന് നൽകുന്നുണ്ട്. ചിതറിപ്പോയ കുടുംബങ്ങളുടെ ഓർമ്മകളാണ് കറുത്തവരെ കുടുംബത്തിലേക്ക് അടുപ്പിയ്ക്കുന്നത്. കുടുംബം ഒരുമിച്ച് ഓർമ്മകൾ ഉണ്ടാക്കുന്നു, സഞ്ചരിക്കുന്നു, സ്‌നേഹത്തിന് വളരെയധികം വില നൽകുന്നു. വേടൻ സംസാരിക്കുമ്പോൾ വലിയൊരു ചരിത്രം ആ ഭാഷണത്തിലേയ്ക്ക് ആവാഹിക്കപ്പെടുകയാണ്.
Content Highlights: Johny ML write about Home maid's and Vedan's mother and Rapper Vedan