
ഛോട്ടാ മുംബൈ എന്ന സിനിമ അർഹിക്കുന്ന പ്രേക്ഷകരെ ഇപ്പോഴാണ് ലഭിച്ചതെന്ന് സംഗീത സംവിധായകൻ രാഹുൽ രാജ്. സിനിമയുടെ റിലീസ് സമയത്ത് സിനിമ ഹിറ്റായിരുന്നുവെങ്കിലും ചെറിയ രീതിയിൽ നെഗറ്റീവ് കമന്റ്സും ലഭിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇത്രയും വർഷത്തിന് ശേഷം സിനിമയെ ആളുകൾ കൊണ്ടാടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'2007 ൽ സിനിമ കണ്ടപ്പോൾ പ്രതീക്ഷയുണ്ട് എന്നാൽ പേടി ആയിരുന്നു. ഈ സീനൊക്കെ ആളുകൾ സ്വീകരിക്കുമോ എന്നോർത്ത്. ചിരിക്കാനുള്ള സീൻ വരുമ്പോൾ ആളുകളെ നോക്കും, അവർ എടുക്കുന്നുണ്ടോ എന്ന്. അന്നും നല്ല അഭിപ്രായം തന്നെ ആയിരുന്നു എന്നാലും ഇന്ന് 18 വർഷങ്ങൾക്ക് ഇപ്പുറം ആളുകൾ സിനിമ കൊണ്ടാടുന്നത് കാണുമ്പോൾ ഒരു മാജിക്കൽ എക്സ്പീരിയൻസ് ആണ്.
എന്നോ ചെയ്തൊരു അധ്വാനത്തിന്റെ ഫലം ഇപ്പോൾ കിട്ടിയപോലെ തോന്നുന്നു. ഇന്നാണ് അത് അർഹിക്കുന്ന പ്രക്ഷകരെ കിട്ടിയത്. സിനിമയിലെ 'വാസ്കോ ഡ ഗാമ' തുടങ്ങിയ പാട്ടുകൾക്ക് നല്ല അഭിപ്രായവും എന്നാൽ ചെറിയ നെഗറ്റീവ് കമ്മന്റ്സും ഉണ്ടായിരുന്നു. വല്ലാതെ മോഡേൺ ആയി, പോയി തമിഴ് പാട്ടിനെ പോലെ ഇരിക്കുന്നു, ഇത്രയ്ക്ക് വേണ്ടായിരുന്നു എന്നൊക്കെ ഉണ്ടായിരുന്നു. അതൊക്കെ വ്യക്തികളുടെ അഭിപ്രായമാണ്. ആ പാട്ടുകളിൽ ഞങ്ങളും സിനിമയുടെ ഡയറക്ടറും, ഫുൾ ക്രൂവും ഹാപ്പി ആയിരുന്നു,' രാഹുൽ രാജ് പറഞ്ഞു.
റീ റിലീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഛോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. മൂന്ന് കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. പുറത്തിറങ്ങി ഏഴാം ദിനവും പ്രേക്ഷകരുടെ ആവേശത്തിന് കുറവൊന്നുമില്ല. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ആഴ്ചയിൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തും. ഒപ്പം കേരളത്തിന് പുറത്തേക്കും സിനിമ എത്താനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Rahul Raj says there were negative comments on the song 'Vasco da Gama'