
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനൽ കൂടുതൽ ആവേശത്തിലേക്ക്. തങ്ങളെ ചെറിയ സ്കോറിന് ഒതുക്കിയ ദക്ഷിണാഫ്രിക്കയെ അതേ പേസ് നാണയത്തിൽ ഓസ്‌ട്രേലിയ തിരിച്ചടിച്ചു. നിലവിൽ 16 ഓവർ പിന്നിടുമ്പോൾ 27 ന് മൂന്ന് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. മിച്ചൽ സ്റ്റാർക്കാണ് ടോപ് ഓർഡറിനെ തകർത്തെറിഞ്ഞത്. താരം ഏഴ് ഓവർ മാത്രമെറിഞ്ഞ് രണ്ട് വിക്കറ്റ് നേടി. ഒരു വിക്കറ്റ് പാറ്റ് കമ്മിൻസും നേടി.
നേരത്തെ 212 റൺസിനാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്. കഗിസോ റബാഡയുടെ അഞ്ചുവിക്കറ്റ് പ്രകടനവും മാര്‍കോ യാൻസന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഓസീസ് ബാറ്റിങ് നിരയെ തകർത്തു. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് വേണ്ടി സ്റ്റീവന്‍ സ്മിത്ത്, ബ്യൂ വെബ്‌സ്റ്റർ എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. സ്റ്റീവന്‍ സ്മിത്ത് 66 റൺസ് നേടിയപ്പോൾ ബ്യൂ വെബ്‌സ്റ്റർ 72 റൺസ് നേടി.
Starc 🔥 pic.twitter.com/18IjcPjHYb
— Cricket Picture that Goes Hard (@HardCricketpix) June 11, 2025
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. 27 വർഷത്തിന് ശേഷം ഒരു ഐസിസി കിരീടമാണ് അവർ പ്രതീക്ഷിക്കുന്നത്. പലരുടെയും നീണ്ട കാലത്തെ കിരീട കാത്തിരിപ്പിന് അറുതിയായ 2025 ലൂടെ തങ്ങളുടെയും കിരീട ശാപത്തിന് അറുതിയാകുമെന്നും ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നു.
Content Highlights: South Africa-Australia World Test Championship final; starc perfomance