മയക്കുമരുന്ന് ഉപയോഗത്തിന് വിലക്ക് വാങ്ങി IPL ഭൂരിഭാഗവും നഷ്ടമായി; WTC ഫൈനലിൽ കണ്ടത് റബാഡയുടെ രണ്ടാം വരവ്

പലരുടെയും നീണ്ട കാലത്തെ കിരീട കാത്തിരിപ്പിന് അറുതിയായ 2025 ലൂടെ തങ്ങളുടെയും കിരീട ശാപത്തിന് അറുതിയാകുമോ എന്നുള്ള കാത്തിരിപ്പിൽ റബാഡയുടെ മികവ് ദക്ഷിണാഫ്രിക്കയ്ക്ക് ഊർജ്ജമാകും.

dot image

ഐപിഎൽ 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിങ്ങിലെ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ദക്ഷിണാഫ്രിക്കൻ പേസറായിരുന്ന കഗീസോ റബാഡ. മുമ്പ് പഞ്ചാബ് കിങ്സിന്റെ താരമായിരുന്ന ഈ അതിവേഗ പേസറെ 10 .75 കോടി രൂപ നൽകി ജിടി സ്വന്തമാക്കിയതും ബൗളിങ് മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച താരം പക്ഷെ അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങി. ചില വ്യക്തിഗത കാരണങ്ങളാലാണ് മടക്കമെന്നാണ് ഗുജറാത്ത് മാനേജ്‌മെന്റും അറിയിച്ചത്.

എന്നാൽ മയക്കുമരുന്ന് ഉപയോഗം മൂലം വിലക്ക് നേരിട്ടത് കൊണ്ടായിരുന്നു താരം മടങ്ങിയിരുന്നത് എന്ന് പിന്നീടാണ് അറിയുന്നത്. ഫെബ്രുവരിയിൽ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാഡ പരാജയപ്പെട്ടത്. തുടർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ വിലക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആരാധകരോട് ക്ഷമാപണം ചോദിച്ച് താരം രംഗത്തെത്തി. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കുറ്റസമ്മതത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അയഞ്ഞു. താൽക്കാലിക വിലക്ക് കഴിഞ്ഞ് ഐപിഎല്ലിൽ തിരിച്ചുവന്നെങ്കിലും പിന്നീട് കളിച്ച രണ്ട് കളിയിലും റബാഡയ്ക്ക് തിളങ്ങാനായില്ല.

ഇതിനിടയിൽ ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി പരിഹാസങ്ങളും വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ശേഷം റബാഡ ഓസീസിനെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ലോർഡ്സിലേക്ക് പറന്നിറങ്ങി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റർമാർ 212 ന് കൂടാരം കയറിയപ്പോൾ അത് റബാഡയുടെ കൂടി തിരിച്ചുവരവായി. 15 ഓവറുകൾ എറിഞ്ഞ താരം അഞ്ചു മെയ്ഡൻ ഓവറുകൾ ഉൾപ്പടെ എറിഞ്ഞ് നേടിയത് അഞ്ച്

വിക്കറ്റുകളായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഓസീസിന് മുന്നിൽ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത് 27 വർഷത്തിന് ശേഷം ഒരു ഐസിസി കിരീടമാണ്. പലരുടെയും നീണ്ട കാലത്തെ കിരീട കാത്തിരിപ്പിന് അറുതിയായ 2025 ലൂടെ തങ്ങളുടെയും കിരീട ശാപത്തിന് അറുതിയാകുമോ എന്നുള്ള കാത്തിരിപ്പിൽ റബാഡയുടെ മികവ് അവർക്ക് ഊർജ്ജമാകും.

Content Highlights: South Africa-Australia World Test Championship final; kagiso Rabada fifer

dot image
To advertise here,contact us
dot image