
ഐപിഎൽ താരലേലത്തിൽ വെങ്കിടേഷ് അയ്യരിനായി വലിയ തുക ചിലവഴിക്കാൻ തയ്യാറായതിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം പരിശീലകൻ ആൻഡി ഫ്ലവർ. 'വെങ്കിടേഷ് അയ്യരിനായി വലിയ തുക ചിലവഴിക്കാൻ ആർസിബി തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് താരത്തിനായി ടീമിലെത്തിക്കാൻ ശക്തമായി ശ്രമിച്ചത്. ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങളുടെ പ്രധാന്യം തിരിച്ചറിഞ്ഞ് ഒരു ടീം നിർമിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഇടം കയ്യൻ ബാറ്റർ മുൻനിരയിൽ വന്നാൽ അത് ടീമിന് നല്ലതാകും. എന്നാൽ ആർസിബിക്ക് വെങ്കിടേഷിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ല. വെങ്കിടേഷ് ആർസിബിയിൽ കളിച്ചിരുന്നെങ്കിൽ താരത്തിന് ഇതൊരു മികച്ച സീസൺ ആകുമായിരുന്നു.' ആൻഡി ഫ്ലവർ അഹമ്മദാബാദിൽ പ്രതികരിച്ചു.
ഐപിഎൽ താരലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കിടേഷ് അയ്യരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകത്തിൽ നിലനിർത്തിയത്. കഴിഞ്ഞ തവണത്തെ ലേലത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ തുകയായിരുന്നു ഇത്. ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു വെങ്കിടേഷിനായി ലേലം നടന്നത്. പിന്നീട് റോയൽ ചലഞ്ചേഴ്സും കൊൽക്കത്തയും തമ്മിലായി ലേലം. ഒരു ഘട്ടത്തിലും വെങ്കിടേഷിനെ വിട്ടുതരാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തയ്യാറാകാതിരുന്നതോടെ റോയൽ ചലഞ്ചേഴ്സ് ലേലത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അതിനിടെ ഐപിഎൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വെങ്കിടേഷിന് കഴിഞ്ഞില്ല. 11 മത്സരങ്ങളിൽ ഏഴ് ഇന്നിങ്സിൽ നിന്നായി 142 റൺസ് മാത്രമാണ് വെങ്കിടേഷിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഒരു അർധ സെഞ്ച്വറി മാത്രമാണ് വെങ്കിടേഷിന് സീസണിൽ നേടാൻ സാധിച്ചത്. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Content Highlights: Andy Flower Gives Reason For Going "So Hard" For Venkatesh Iyer in Auction