ഫൈനലില്‍ ഐപിഎല്ലിലെ തകർപ്പന്‍ റെക്കോര്‍ഡ് തൂക്കി വിരാട് കോഹ്‌ലി; ശിഖർ ധവാനെ മറികടന്ന് ഒന്നാമത്

പഞ്ചാബ് കിംഗ്‌സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചത്.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി. പഞ്ചാബ് കിംഗ്‌സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചത്. ബെംഗളൂരുവിന് വേണ്ടി ഓപണറായി ഇറങ്ങിയ കോഹ്‌ലി 35 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 43 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്. റെക്കോര്‍ഡില്‍ ശിഖര്‍ ധവാനെ മറികടക്കുകയും ചെയ്തു.

വിരാട് കോഹ്ലിയുടെ 769-ാമത് ഐപിഎല്‍ ബൗണ്ടറിയാണിത്. ശിഖര്‍ ധവാന്‍ 222 മല്‍സരങ്ങളില്‍ നിന്ന് 768 ഫോറുകളാണ് നേടിയിരുന്നത്. കോഹ്ലിയുടെ 267ാം മത്സരമാണിത്. 258-ാം ഇന്നിങ്സിലാണ് ആര്‍സിബി ഇതിഹാസം ഈ നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലില്‍ 663 ബൗണ്ടറികളുമായി ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്താണ്.

അതേസമയം ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിരിക്കുകയാണ്. പഞ്ചാബ് ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ കൂടുതല്‍ ശോഭിക്കാനാവാതെ ആര്‍സിബി ബാറ്റര്‍മാരെല്ലാം മടങ്ങി. പവര്‍ പ്ലേയില്‍ മികച്ച തുടക്കം കണ്ടെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നുവെങ്കിലും പഞ്ചാബ് ബോളര്‍മാര്‍ മികച്ച സ്‌പെല്ലുമായി തിരിച്ചെത്തുകയായിരുന്നു.

35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയിലാണ് നിലവിലുള്ളത്.

Content Highlights: Kohli has surpassed Shikhar Dhawan to become the player with the most boundaries in history of the Indian Premier League

dot image
To advertise here,contact us
dot image