'എന്തിനാണ് ഇങ്ങനെ അലറുന്നത്? ആദ്യം കളിക്കാരെ വിശ്വസിക്കുകയാണ് വേണ്ടത്'; മുംബൈ പരിശീലകര്‍ക്കെതിരെ ഹര്‍ഭജന്‍

'കളിക്കാരനെന്ന നിലയില്‍ ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ലാത്തയാളാണ് ജയവര്‍ധനെ'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെട്ട് പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകരെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ങജന്‍ സിംഗ്. മുംബൈ ഇന്ത്യന്‍സ് സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യങ്ങളില്‍ ഹെഡ് കോച്ച് മഹേല ജയവര്‍ധനയും പരസ് മാംബ്രെയും അലറി വിളിച്ച് ഇടപെടുകയായിരുന്നെന്നാണ് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടിയത്. ഇത് കളിക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് പറഞ്ഞ ഹര്‍ഭജന്‍ മുംബൈ താരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

'ഡഗൗട്ടിലിരുന്ന് ജയവര്‍ധനെ അലറുന്നു. ഇപ്പുറത്തുനിന്ന് പരസ് മാംബ്രയും ബഹളം വെക്കുന്നു. ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയോട് ആരെ കൊണ്ട് പന്തെറിയണമെന്ന് നിര്‍ദേശിക്കുന്നു. കളിക്കാരനെന്ന നിലയില്‍ ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ലാത്തയാളാണ് ജയവര്‍ധനെ. ചില മികച്ച ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളത് മാത്രമേയുള്ളൂ. പക്ഷേ അതുകൊണ്ട് സ്വന്തം ക്യാപ്റ്റനെ സമ്മര്‍ദ്ദത്തിലാക്കേണ്ടതുണ്ടോ?', ഹര്‍ഭജന്‍ പറഞ്ഞു.

'സ്വന്തം ടീമിലെ കളിക്കാരെ ആദ്യം വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. രോഹിത് ശര്‍മയും ഹാര്‍ദിക്കും ജസ്പ്രീത് ബുംമ്രയുമെല്ലാം ലോകകപ്പ് നേടിയിട്ടുള്ള താരങ്ങളാണ്. ഇവരെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്', ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പഞ്ചാബിനെതിരായ രണ്ടാം ക്വാളിഫയറില്‍ അഞ്ച് വിക്കറ്റിന്റെ പരാജയം വഴങ്ങി മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയത്തിലെത്തുകയായിരുന്നു. മുംബൈയ്‌ക്കെതിരായ വിജയത്തോടെ പഞ്ചാബ് കിംഗ്‌സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.

Content Highlights: Harbhajan Singh slams Mumbai Indians’ coaches after Qualifier 2 defeat

dot image
To advertise here,contact us
dot image