
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി സ്പിന്നർ രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് യുവതാരം ശുഭ്മൻ ഗില്ലിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യൻ മുൻ സഹതാരം രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഡേജയുടെ വാക്കുകൾ.
ക്രിക്കറ്റ് കരിയറിൽ എപ്പോഴെങ്കിലും ക്യാപ്റ്റനാകാൻ ആഗ്രഹിച്ചിരുന്നോയെന്നായിരുന്നു ജഡേജ നേരിട്ട ചോദ്യം. ഇതിന് മറുപടിയായി തീർച്ചായായും ആഗ്രഹിച്ചിരുന്നുവെന്ന് ജഡേജ പറഞ്ഞു. 'ഞാൻ വ്യത്യസ്ത ക്യാപ്റ്റൻമാരുടെ കീഴിൽ കളിച്ചിട്ടുണ്ട്. ഞാൻ കളിച്ചിട്ടുള്ള ഓരോ ക്യാപ്റ്റൻ്റെയും മാനസികാവസ്ഥ എനിക്കറിയാം. ഓരോ ക്യാപ്റ്റനും ടീമിനെ എങ്ങനെ കൊണ്ടുപോകണം എന്നതിനെക്കുറിച്ച് വ്യത്യസ്തമായ ചിന്താഗതികളുണ്ട്. ഉദാഹരണത്തിന് എം എസ് ധോണി, ഞാൻ ധോണിക്ക് കീഴിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുണ്ട്. ധോണിയുടെ ചിന്താഗതി വളരെ ലളിതമാണ്. ഒരു ബാറ്റർ റൺസടിക്കാൻ സാധ്യതയുള്ള മേഖലയിൽ ധോണി ഒരു ഫീൽഡറെ നിയോഗിക്കും. അതേ ബാറ്റർക്ക് റൺസ് നേടാൻ കഴിയാത്ത മേഖലകളിൽ ഫീൽഡറെ നിയോഗിക്കില്ല. അത് ബാറ്ററെ അസ്വസ്ഥനാക്കാൻ സഹായിക്കുമെന്നാണ് ധോണിയുടെ ചിന്താഗതി,' ജഡേജ പറഞ്ഞു.
'ക്യാപ്റ്റൻസിയിൽ ടെസ്റ്റ് ക്രിക്കറ്റിനെക്കാൾ ബുദ്ധിമുട്ടാണ് ട്വന്റി 20 ക്രിക്കറ്റെന്നും ജഡേജ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ, ബൗളറുടെ ആവശ്യം അനുസരിച്ച് രണ്ട്, മൂന്ന് ഫീൽഡർമാരെ ഉപയോഗിക്കേണ്ടി വരും. ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. അത് ലളിതമാണ്. അത് ഐപിഎല്ലിലെ ടി20 മത്സരങ്ങൾ പോലെ സങ്കീർണ്ണമല്ല. ടി20 മത്സരങ്ങളിൽ ഓരോ പന്തും നിർണായകമാണ്. എന്നാൽ ട്വന്റി 20 ക്രിക്കറ്റിലെപോലെ വേഗതയിലല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടത്,' ജഡേജ വ്യക്തമാക്കി.
മുമ്പ് ഐപിഎല്ലിൽ മാത്രമാണ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റൻസി റോളിൽ ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ എട്ട് മത്സരങ്ങളിൽ മാത്രമാണ് ജഡേജയുടെ ക്യാപ്റ്റൻസി നീണ്ടത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് ജഡേജയുടെ ക്യാപ്റ്റൻസിയിൽ ടീമിന് വിജയിക്കാൻ സാധിച്ചത്. തനിക്ക് ടീമിനെ മുന്നോട്ട് നയിക്കാൻ കൊണ്ടുപോകില്ലെന്ന് മനസിലായതോടെ ജഡേജ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. വീണ്ടും മഹേന്ദ്ര സിങ് ധോണി ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുത്തു.
Content Highlights: Ravindra Jadeja opens up his captiancy aspirations